ഇസ്ലാമാബാദ് ; കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ലോകരാജ്യങ്ങൾ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും ഇമ്രാൻ ഖാൻ സമ്മതിക്കുന്നു .
‘ ലോകം കശ്മീരിനെ കാണുന്നില്ല , എന്നാൽ ആഗോള തലത്തിൽ കശ്മീർ മുൻപ് എങ്ങനെയായിരുന്നോ ,അങ്ങനെ തന്നെ ആക്കി മാറ്റേണ്ടത് പാകിസ്ഥാന്റെ ആവശ്യമാണ് . അതിനായി താൻ കശ്മീരിന്റെ അംബാസിഡറായി മാറുകയാണ് ‘ ഇമ്രാൻ ഖാൻ പറഞ്ഞു .
കഴിഞ്ഞ ദിവസം യു എൻ രക്ഷാസമിതി കശ്മീർ വിഷയം പരിഗണിച്ചപ്പോൾ റഷ്യ,ബ്രിട്ടൻ ,ഫ്രാൻസ്,അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പൂർണ്ണ പിന്തുണ ഇന്ത്യക്കായിരുന്നു . കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു റഷ്യ അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും അഭിപ്രായം .
കശ്മീർ ബിൽ ഇന്ത്യ പാസാക്കിയ ഉടൻ തന്നെ പാകിസ്ഥാൻ ഇതുമായി ബന്ധപ്പെട്ട് യു എന്നിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ അത് യു എൻ നിരാകരിച്ചു . പിന്നീടാണ് ചൈനയുടെ സഹായത്തോടെ വിഷയം അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ചയ്ക്കെടുപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചത് .
ഇക്കാര്യത്തിൽ പാകിസ്ഥാൻ വിജയിച്ചെങ്കിലും , രക്ഷാസമിതിയിൽ അംഗങ്ങളൊന്നും ഒപ്പം നിന്നില്ല . മാത്രമല്ല യു എൻ പാക് പ്രതിനിധിയെ യോഗത്തിൽ പങ്കെടുപ്പിച്ചതുമില്ല . അതിനു പുറമേയാണ് പാകിസ്ഥാനു വർഷങ്ങളായി നൽകി വന്നിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചത് .
2010 ലെ പാകിസ്ഥാൻ എൻഹാൻസ്ഡ് പാർട്ണർഷിപ്പ് കരാർ പ്രകാരമാണ് പാകിസ്ഥാനു അമേരിക്ക സഹായം നൽകിയിരുന്നത് . ഇമ്രാൻ ഖാന്റെ യു എസ് സന്ദർശനത്തിനു തൊട്ടു മുൻപായി യു എസ് നടത്തിയ ഈ നീക്കം പാകിസ്ഥാനെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് . മാത്രമല്ല യു എസിന്റെ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ ഇന്ത്യയുടെ സമ്മർദ്ദമാണെന്നാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് .