വയനാട്: പുത്തുമലയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തായി കണ്ട മൃതദേഹം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പഴക്കമുള്ളതിനാല്‍ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകരാണ് മൃതദേഹം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. എന്നാല്‍ ശരീരം പുറത്തെടുക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമായതിനാല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
പുത്തുമലയില്‍ കാലാവസ്ഥ അനുകൂലമായതോടെ തെരച്ചില്‍ ശക്തമാക്കിയിരുന്നു.എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസമായിട്ടും ഒരാളെ പോലും കണ്ടെത്താനായിരുന്നില്ല. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തെരച്ചില്‍ വ്യാപിപ്പിക്കുന്ന സമയത്താണ് സൂചിപ്പാറയില്‍ നിന്നും മൃതദേഹം ലഭിക്കുന്നത്. ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. .ഇനിയും ആറുപേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്നാണ് നിഗമനം.
അതേസമയം കവളപ്പാറയില്‍ ജിപിആര്‍എസ് സംവിധാനമുപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.ചെളിയും വെള്ളവും നിറഞ്ഞ് നില്ക്കുന്നതിനാല് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ തിരച്ചില്‍ നടത്താനാകുന്നില്ലെന്ന് ദുരന്ത നിവാരണ സേന വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ജിപിആര്‍എസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
മണ്ണിനടിയിലെ പ്രതലം പോലും ചിത്രീകരിക്കാന്‍ കഴിയുന്ന റഡാറാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്.ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് റഡാര്‍ എത്തിച്ചത് . ആവശ്യമെങ്കില്‍ ഇതേ സംവിധാനം പുത്തുമലയിലും ഉപയോഗിക്കാനാണ് അധികൃതരുടെ തീരുമാനം.