ന്യൂഡൽഹി : ആകാശ പ്രതിരോധം ശക്തമാക്കാൻ ഒന്നര വർഷത്തിനുള്ളിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം എസ്.400 ഇന്ത്യയിലെത്തും. റഷ്യൻ ഉപ പ്രധാനമന്ത്രി യൂറി ബോറിസോവാണ് എസ്.400 ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യക്ക് കൈമാറുമെന്ന് സ്ഥിരീകരിച്ചത്. കരാറുമായി ബന്ധപ്പെട്ട് ആദ്യ ഗഡു ഇന്ത്യ കൈമാറിക്കഴിഞ്ഞെന്നും എല്ലാം തീരുമാനിച്ചതു പോലെ തന്നെ നടക്കുമെന്നും ബോറിസോവ് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ കഴിഞ്ഞ മാസം റഷ്യയിലെത്തി വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കഴിഞ്ഞ ദിവസങ്ങളിലും നടന്നിരുന്നു. തുടർന്നാണ് കരാർ സംബന്ധിച്ച ചർച്ചകൾക്ക് വേഗത കൈവരിച്ചത്. അമേരിക്കയുടെ ഉപരോധത്തിന്റെ നിഴലിലായിരുന്നു ഇതുവരെ ഇന്ത്യ റഷ്യ കരാർ.അഞ്ച് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ 5.43 ബില്യൺ യു.എസ് ഡോളറിന്റെ കരാറാണ് ഇന്ത്യയും റഷ്യയും ഒപ്പിട്ടിരിക്കുന്നത്.
400 കിലോമീറ്റർ പരിധിയിൽ വ്യോമമാർഗ്ഗമെത്തുന്ന ഏത് ആയുധവും നിമിഷങ്ങൾക്കുള്ളിൽ എസ്-400 ൽ നിന്ന് പായുന്ന മിസൈലുകൾ ഭസ്മമാക്കും .ഒന്നര ട്രില്യൺ ഡോളർ ചെലവാക്കി അമേരിക്ക കണ്ടുപിടിച്ച എഫ് -35 ഫൈറ്റർ ജെറ്റ് പോലും എസ് -400 നു മുന്നിൽ മുട്ടുമടക്കും .
00 കിലോമീറ്റർ പരിധിയിലെത്തുമ്പോൾ തന്നെ ശത്രു വിമാനങ്ങളുടെ സാന്നിദ്ധ്യം എസ് -400 മനസ്സിലാക്കും . മൂന്ന് വ്യത്യസ്ത മിസൈലുകളാണ് ശത്രുവിനെതിരെ തൊടുക്കാൻ തയ്യാറായി നിൽക്കുക . ദീർഘദൂര മിസൈലായ 40 എൻ 6 , മദ്ധ്യദീർഘ ദൂര മിസൈലായ 48 എൻ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ.
എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളുമാണ് എസ് -400 ട്രയമ്ഫിലുള്ളത് . മണിക്കൂറിൽ 17,000 കിലോമീറ്റർ സ്പീഡിൽ വരുന്ന വ്യോമാക്രമണ സംവിധാനത്തെപ്പോലും തകർക്കാൻ ഇതിനു കഴിയും. ഇന്ത്യ വാങ്ങുന്ന അഞ്ചെണ്ണതിൽ മൂന്നെണ്ണം പടിഞ്ഞാറ് ഭാഗത്തും രണ്ടെണ്ണം കിഴക്ക് ഭാഗത്തും വിന്യസിക്കും . കിഴക്ക് ഭാഗത്തുള്ളത് ചൈനീസ് ആക്രമണത്തെയും പടിഞ്ഞാറ് ഭാഗത്തുള്ളത് പാകിസ്ഥാൻ ആക്രമണത്തെയും പ്രതിരോധിക്കും .