മുംബൈ : ദക്ഷിണാഫിക്കയുമായുള്ള ടെസ്റ്റു പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിൽ ചേരുന്ന ടീം സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. വിൻഡീസിനെതിരെ വിജയകരമായ പാരമ്പരക്കുശേഷം നടക്കാനിരിക്കുന്ന പരമ്പരയിൽ ഓപ്പണിങ്ങിൽ കാര്യമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത് . ഫോം കിട്ടാതെ വിഷമിക്കുന്ന കെ .എൽ .രാഹുലിന് പകരം രോഹിത് ശർമയെ സ്ഥിരം ടെസ്റ്റ് ഓപ്പണറാക്കുമെന്നാണറിവ്.
ഇന്ത്യയിൽ നടക്കുന്ന പരമ്പര ഈ മാസം 15 -)൦ തിയതി ധർമശാലയിൽ ട്വന്റി ട്വന്റി മത്സരത്തോടെ ആരംഭിക്കും.3 ടി 20കളും ,3 ടെസ്റ്റ് മത്സരങ്ങളും, 3 ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര.ടി 20യിലും ,ഏകദിനത്തിലും മികച്ച ബാറ്റിങ്ങും ബൗളിങ്ങും ഇന്ത്യയുടെ കരുത്താണ് . എന്നാൽ ടെസ്റ്റിൽ മികച്ച തുടക്കം വിൻഡീസ് പരമ്പരയിൽ ഉണ്ടായില്ല .ഇത് പരിഹരിക്കാൻ നിരവധി മുൻ താരങ്ങളടക്കം രോഹിത് ശർമയെ സ്ഥിരം ഓപ്പണറാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു .കഴിഞ്ഞയാഴ്ച മുഖ്യ സെലക്ടർ എംഎസ്‌കെ പ്രസാദ് ഈ അഭിപ്രായങ്ങളെ ശരിവയ്‌ക്കുന്ന പ്രസ്താവനയാണ് നടത്തിയത് .
രാഹുലിന്റെ സ്ഥാനത്തു രോഹിത് എത്തുമ്പോൾ കൂടെ മായങ്ക് അഗർവാൾ തുടരുമെന്നാണ് സൂചന.മധ്യനിരയിൽ അജിൻക്യ രഹാനെയും, പരമ്പരയിലെ കണ്ടെത്തലായ ഹനുമാ വിഹാരിയും നല്ല ഒത്തിണക്കം പ്രകടിപ്പിച്ചതിനാൽ രാഹുലിനെ മധ്യ നിരയിലും പരിഗണിക്കാൻ സാധ്യതയില്ല. കഴിഞ്ഞ വിന്‍ഡീസ് പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളിലായി രാഹുല്‍ ആകെ നേടിയിരിക്കുന്നത് 101 റണ്‍സ് മാത്രമായിരുന്നു.
ഇതിനിടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ ബാറ്റിഗിനെ പറ്റിയും വിമർശനമുയർന്നിരുന്നു. ഒരു പകരക്കാരൻ കീപ്പറെ പരിഗണിച്ചാൽ ടി 20 യിലും ഈയിടെ നടന്ന ദക്ഷിണാഫിക്ക ഏ ടീമുമായുള്ള ഏകദിനങ്ങളിൽ തിളങ്ങിയ മലയാളി താരം സഞ്‌ജു വി സാംസണും സാധ്യയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത് .