ഓവല്‍: പോരാടാൻ തീരുമാനിച്ചുറച്ച ഇംഗ്ളണ്ട് ഓസീസിനെതിരെ പ്രത്യാക്രമണം തുടങ്ങി. ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിൽ ഓസ്ട്രേലിയയെ 225 റണ്‍സിന് പുറത്താക്കിയാണ് ഇംഗ്ളണ്ട് തിരിച്ചടിച്ചിരിക്കുന്നത്. രക്ഷകനായി സ്റ്റീവ് സ്മിത്ത് വീണ്ടും നടത്തിയ പോരാട്ടമാണ് ഓസ്ട്രേലിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്.സ്മിത്ത് 80 റണ്‍സെടുത്താണ് പുറത്താത്തായത്. ഇംഗ്ലണ്ടിന്റെ ജോഫ്രെ ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ കരുത്തായത് . രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ 9 റൺസ് എന്ന നിലയിലാണ്. സ്കോര്‍: ഇംഗ്ലണ്ട് 294, 9/0, ഓസ്‍ട്രേലിയ 225.
വാർണർ (5 ) ഹാരിസ് (3 ) എന്നിവരെ ആർച്ചർ മടക്കിയശേഷം ലാബുഷാനെ (48) സ്മിത്ത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു .വേഡ് (19) മാർഷ് (17) എന്നിവരുമൊത്ത് സ്മിത്ത് നടത്തിയത് വലിയൊരു രക്ഷാപ്രവർത്തനമായിരുന്നു . സ്കോർ 187 ലെത്തി നിൽക്കേയാണ് ആകെയുള്ള പ്രതീക്ഷയായ സ്മിത്ത്
വോക്‌സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി .വാലറ്റത്തു ചെറുത്തുനിന്ന നഥാന്‍ ലിയോണും(25), പീറ്റര്‍ സിഡിലും(18) ഓസീസിനെ ഒരുവിധം 200 കടത്തി .
ആറു വിക്കറ്റാണ് ആർച്ചർ വീഴ്‌ത്തിയത്. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്‌ത്തി.ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു.