ന്യൂഡൽഹി : ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കൂടുതൽ ഉണർവ്വേകാൻ സമഗ്രമായ പദ്ധതിയുമായി കേന്ദ്രസർക്കാർ. കയറ്റുമതിക്കാർക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ ടെക്സ്റ്റൈൽ മേഖലയെ പുഷ്ടിപ്പെടുത്താൻ ഉതകുന്ന തീരുമാനങ്ങളും പ്രഖ്യാപിച്ചു. കയറ്റുമതിക്കാർക്ക് സമയ ലാഭം നൽകുന്ന നടപടികളും പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു. ബിസിനസ് കൂടുതൽ സുതാര്യവും ആയാസ രഹിതവുമാക്കാനുള്ള നടപടികൾ എടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര അംഗീകാരമുള്ള ഗുണനിലവാര പരിശോധന ഇന്ത്യയിൽ തന്നെ നടപ്പിൽ വരുത്തും. കരകൗശല വസ്തുക്കളുടെ കയറ്റുമതിക്കാവശ്യമായ സഹായങ്ങൾ നൽകും. ഹൗസിംഗ് മേഖലയ്ക്കും കാര്യമായ ഉത്തേജന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളും കാറുകളും മറ്റും വാങ്ങുന്നതിന് കൂടുതൽ വായ്പയും അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നികുതി റിട്ടേണുകൾ പൂർണമായും ഇ. റിട്ടേണുകളാക്കുമെന്നും കയറ്റുമതിയിൽ വൻ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. ടെക്സ്റ്റൈൽ കയറ്റുമതിയിൽ നികുതി ഘടന പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ബാങ്കുകളുടെയും ഭവന വായ്പകളെ റിപ്പോ നിരക്കുമായി നിരക്കുമായി ബന്ധിപ്പിക്കും. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്ക് കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പാ ലഭ്യത ഉയരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് വാങ്ങാനായി അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുകയാണ് പുതിയ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതേസമയം ധനക്കമ്മിയും പണപ്പെരുപ്പവും നിയന്ത്രണ വിധേയമാണെന്ന് കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി ചൂണ്ടിക്കാട്ടി. ധനക്കമ്മി നാലു ശതമാനത്തിൽ താഴെയാണ്. വ്യാവസായികോത്പാദനം വളർച്ച കൈവരിച്ചിട്ടുണ്ട് ഉപഭോക്തൃ വിലസൂചിക ആഗോളതലത്തിൽ വർദ്ധിക്കുമ്പോൾ ഇന്ത്യയിൽ കുറയുകയാണുണ്ടായത്. വിദേശ നിക്ഷേപത്തോത് കഴിഞ്ഞ വർഷത്തെ ഈ കാലയളവിനേക്കാൾ കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.വിദേശ നാണയ നിക്ഷേപം 430 ബില്യൺ ഡോളറിനു മുകളിൽ തന്നെ തുടർന്ന് പോരുന്നതായും ധനമന്ത്രി വ്യക്തമാക്കി.