ധരംശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് ഇന്ന് ധരംശാലയില്‍ തുടക്കമാവും. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. യുവതാരങ്ങൾക്ക് മുൻതൂക്കം നൽകുന്ന ടി20 ടീം ആണ് കളിക്കാനിറങ്ങുക .ടീം ലൈനപ്പില്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ തയ്യാറായിരിക്കുന്നത് .
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ആദ്യ സ്ഥാനങ്ങളില്‍ തുടരും. കൊഹ്‌ലിയുണ്ടെങ്കിലും മധ്യനിരയിലെ കരുത്തുകുറവ് ഇന്ത്യക്കു വെല്ലുവിളിയാണ് . ശ്രേയസ് അയ്യര്‍, ഫോമിലല്ലാത്ത ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സഹായത്തിന് ജഡേജയും പാണ്ട്യയുമെത്തുന്നത് പ്രവചിക്കാനാകാത്ത മാറ്റം പ്രതീക്ഷിക്കുന്നു .
മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ കളിക്കിപ്പിക്കുക. ഹാർദിക് -കൃനാൽ പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം തകര്‍പ്പന്‍ ഫോമിലുള്ള രവീന്ദ്ര ജഡേജ ടീമിലുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു . ഹാർദിക് പാണ്ഡ്യ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് കളിക്കാനിറങ്ങുന്നത് .
സീനിയര്‍ പേസ് താരങ്ങളായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ടി20യിൽ വിശ്രമം നല്‍കിയിരിക്കുകയാണ്. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് പകരമുള്ള പേസര്‍മാര്‍. വാംഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ട് .
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ടി20 ടീം അത്ര മികച്ചതല്ല. ഡി കൊക്കിന്റെ പുതിയ നായകത്വത്തിലാണ് ടീം കളിക്കുക.മികച്ച ബാറ്റ്‌സ്മാനായി നാട്ടിൽ അറിയപ്പെടുന്ന ടെംപ ബാവുമയിലും ടീം പ്രതീക്ഷ അർപ്പിക്കുന്നു .ഓൾ റൗണ്ടർമാരായ ഫൽക്കാവോയും പ്രോട്ടോറിയസും ആണ് ടീമിലെ ശക്തന്മാർ .
കഴിഞ്ഞ ഏകദിന ലോകക്കപ്പിൽ നടത്തിയ പ്രകടനവും നിരാശയാണ് ദക്ഷിണാഫ്രിക്കക്ക് സമ്മാനിച്ചത് . എന്നാൽ ഇന്ത്യക്കെതിരെ കളിയ്‌ക്കാൻ ഐപിഎൽ പരിചയമുള്ള താരങ്ങളാണ് ആകെയുള്ള പിടിവള്ളി. കഴിഞ്ഞ മാസം ബംഗളൂരുവിൽ സ്പിൻ ബൗളിംഗ് കോച്ചിങിനായി സന്ദർശക ടീമിലെ ചില താരങ്ങൾ എത്തിയിരുന്നു .
പരമ്പരാഗതമായി പേസര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ധരംശാലയിലേത്. എന്നാല്‍ ടി20 മത്സരമായതിനാല്‍ ബാറ്റിങ് പിച്ച് ഒരുക്കുമെന്ന് ക്യൂറേറ്റര്‍ അറിയിച്ചിട്ടുണ്ട് .എന്നാല്‍ മഴ വില്ലനായെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ധരംശാലയില്‍ മഴ പെയ്തിരുന്നു.