ലണ്ടന്‍: ഒടുവിൽ ഇംഗ്ലണ്ട് അവസാന ടെസ്റ്റിൽ മേധാവിത്വം തെളിയിച്ചു .ഓസീസിനെ 135 റൺസിന് പുറത്താക്കി ഇംഗ്ലണ്ട് അവസാന ടെസ്റ്റിൽ ആധികാരിക ജയം നേടി .ഈ ജയത്തോടെ ആഷസ് പരമ്പര 2-2 നു സമനിലയിലായി.സ്‌കോര്‍: ഇംഗ്ലണ്ട് 294 & 329, ഓസ്‌ട്രേലിയ 225 & 263. ഇതോടെ പരമ്പര 2-2 സമനിലയില്‍ കലാശിച്ചു. എന്നാല്‍ ആഷസ് കിരീടം ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ജയത്തോടെ തന്നെ സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിംഗ്‌സിൽ 399 റണ്‍സിന്റെ മികച്ച വെല്ലുവിളിയാണ് ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ഓസീസിന് മുന്നിൽ ഉയർത്തിയത്.മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് നാലാം ദിനം 263നു എല്ലാവരും പുറത്തായി.117 റണ്‍സ് നേടിയ മാത്യു വേഡ് ഓസീസ് നിരയില്‍ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ആകെ വേറിട്ടുനിന്നത്. രണ്ടാം ഇന്നിംഗ്‌സിൽ ഉജ്ജ്വല ഫോമിലായിരുന്ന സ്മിത്തിനെ ചെറിയ സ്‌കോറിൽ (23 )പുറത്താക്കിയതാണ് ഇംഗ്ളണ്ടിന് ജയസാധ്യത കൂട്ടിയത് .ബൗളിങ്ങിൽ നാല് വിക്കറ്റ് വീതം നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ കൊടുങ്കാറ്റായി 6 വിക്കറ്റുകൾ വീഴ്‌ത്തിയ ആർച്ചർക്കു ഒരു വിക്കറ്റും ഓസീസ് നൽകിയില്ല, എന്നാൽ ആ ചുമതല ബ്രോഡ് ഏറ്റെടുക്കുകയായിരുന്നു. ബ്രോഡ് 15 ഓവറിൽ 62 റൺസിന് 4 വിക്കറ്റുകൾ കൊയ്തപ്പോൾ ജാക്ക് ലീച്ച് 22 ഓവറിൽ വെറും 49 റൺസിനാണ് 4 വിക്കറ്റുകൾ വീഴ്‌ത്തിയത് .
ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയതോടെ തുടക്കം പാളി. മാര്‍കസ് ഹാരിസ് (9), ഡേവിഡ് വാര്‍ണര്‍ (11), മര്‍നസ് ലബുഷാഗ്നെ (14), സ്റ്റീവന്‍ സ്മിത്ത് (23), മിച്ചല്‍ മാര്‍ഷ് (24), ടിം പെയ്ന്‍ (21), പാറ്റ് കമ്മിന്‍സ് (9), നഥാന്‍ ലിയോണ്‍ (1), ജോഷ് ഹേസല്‍വുഡ് (0) എന്നിവരാണ് പെട്ടന്ന് പുറത്തായ താരങ്ങള്‍. പീറ്റര്‍ സിഡില്‍ (3) അവസാനം വരെ പുറത്താകാതെ നിന്നു. 166 പന്തുകളെ മാത്രം നേരിട്ടാണ് വേഡ് 17 ഫോറും ഒരു സിക്‌സും അടക്കം 117 റണ്‍സ് നേടിയത്. വേഡിന്റെ ഈ ആഷസില്‍ ആദ്യ സെഞ്ച്വറിയും കരിയറിലെ നാലാം സെഞ്ച്വറിയുമാണിത്.നാലാം ടെസ്റ്റിലെ അവസാന ഇന്നിംഗ്‌സിൽ മാത്രമാണ് വേഡ് ബാറ്റിങ്ങിൽ തിളങ്ങിയത് .
നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 329നാണ് പുറത്തായത് . എട്ടിന് 313 എന്ന നിലയില്‍ നാലാം ആദ്യ
ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 16 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളു . 94 റണ്‍സ് നേടിയ
ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് 67 റണ്‍സെടുത്തു. ഓസീസിനായി നഥാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 69 റണ്‍സിന്റെ ലീഡ് അടക്കമാണ് 399 എന്ന വിജയലക്ഷ്യം ഓസീസിന് മുന്നിൽ വച്ചത്.















