പത്തനംതിട്ട:കമ്മ്യൂണിസ്റ്റ് കലാപരാഷ്ട്രീയത്താല് പമ്പാനദികണ്ണീര്ചാലുകളായി ഒഴുകിയിട്ട് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. എതിരാളികളെന്നു മുദ്രചാര്‍ത്തി കൊന്നുതള്ളുന്ന ഉന്മൂലന സിദ്ധാന്തം എസ്എഫ്ഐയിലൂടെ പാര്‍ട്ടി നടപ്പിലാക്കിയപ്പോള്‍ 1996 സെപ്തംബര്‍ 17 എന്ന ദുരന്തദിനമാണ് കേരളത്തിന് സമ്മാനിച്ചത്. സാംസ്കാരിക കേരളത്തിന് മറക്കാനാവാത്ത ഒരേടാണ് പരുമലയിലെ കമ്യൂണിസ്റ്റ് ക്രൂരത.
ഒരു നദിയും ഒരു കലാലയവും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി മുന്നില്‍ നില്ക്കുന്നുണ്ടെങ്കില് അതിനൊരു പ്രാണ ബലിയുടെ ജ്വലിക്കുന്ന ഓര്‍മ്മകളുണ്ട്. അനു.. കിം.. സുജിത്ത്.. മൂന്നു വിദ്യാർത്ഥികളെയാണ് കമ്മ്യൂണിസ്റ്റ് ഭീകരതയാല്‍ നമുക്ക് നഷ്ടമായത് . വിദ്യാര്‍ത്ഥി പ്രസ്ഥാന ചരിത്രത്തില്‍ എസ്.എഫ്.ഐ നടത്തിയ അരുംകൊലക്ക് സാക്ഷിയായ നാട്.
പരുമല കോളേജില്‍ എസ് എഫ് ഐ യുടെ അപ്രമാദിത്വം എ ബി വി പി ചോദ്യം ചെയ്തതായിരുന്നു ഈ മൂന്ന് യുവാക്കളെ ഇല്ലാതാക്കാന്‍ എസ്എഫ്ഐ ഗുണ്ടകള്‍ കണ്ടെത്തിയ കാരണം. 1995 ല്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറിയായി എ ബി വി പി യുടെ അനു വിജയിച്ചിരുന്നു . 1996 ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനു 11 വോട്ടിനാണ് പരാജയപ്പെട്ടത് . ഇതാണ് സംഘര്‍ഷത്തിലേക്ക് വഴി തുറന്നത് .
1996 സെപ്റ്റംബര്‍ 17 ന് കോളേജിനു പുറത്തു നിന്നും സംഘടിച്ചെത്തിയ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ഉള്ളിലാക്കി കോളേജിന്റെ ഗേറ്റ് പൂട്ടുകയായിരുന്നു . പോലീസ് സഹായം ആവശ്യപ്പെടാനുള്ള വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രിന്‍സിപ്പാള്‍ ചെവിക്കൊണ്ടില്ല . ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ വിദ്യാര്‍ത്ഥികളെ കൊലയാളി സംഘം പിന്തുടര്ന്നെത്തി ആക്രമിച്ചു .
ഗത്യന്തരമില്ലാതെ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ശക്തമായി കല്ലെറിഞ്ഞ് നദിയില്‍ത്തന്നെ മുക്കിത്താഴ്ത്തുകയായിരുന്നു . നീന്തി രക്ഷപ്പെട്ട് ആറിനക്കരെ എത്തിയ അനുവിനെപ്പോലും അക്രമികള്‍ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. ആറ്റില്‍ ചാടിയ ബാക്കിയുള്ളവരെ രക്ഷിച്ചത് അക്കരെ കുളിക്കടവില്‍ നിന്ന സ്ത്രീകളായിരുന്നു. അവരെയും അക്രമികള്‍ വിരട്ടിയോടിച്ചു.
സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് നോക്കുകുത്തികളായിരുന്നെന്ന് സ്ഥലം എം എല്‍ എ ആയിരുന്ന മാമ്മന്‍ മത്തായി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. മാര്‍ക്സ്സിറ്റ് കരാളതയ്ക്കെതിരെ പിറ്റേദിവസം കേരള നിയമ സഭയില്‍ പ്രതിപക്ഷം വാക്കൗട്ട് നടത്തി . അന്ന് സഭയില്‍ ടി എം ജേക്കബ്ബ് അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ ”മരിച്ചത് ആര്‍എസ്എസ് പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം ?” എന്ന ക്രൂരമായ ചോദ്യവും ഉന്നയിച്ചിരുന്നു .
വിദ്യാര്‍ത്ഥികളെ കല്ലും ഇഷ്ടികയും കൊണ്ടെറിഞ്ഞു കൊല്ലുന്നതിന് ദൃക്സാക്ഷികളുണ്ടായിരുന്നു . എന്നാല്‍ ഭരണ സ്വാധീനം കൊണ്ട് തെളിവുകള്‍ മായ്ക്കപ്പെട്ടു . സത്യസന്ധമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഭരണയന്ത്രവും മാര്‍ക്സ്സിറ്റ് പാര്‍ട്ടിയും കൊലയാളികള്‍ക്കു വേണ്ടി പ്രതിരോധിച്ചപ്പോള്‍ നീതി അകലെയാവുകയായിരുന്നു .
ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പത്തനം തിട്ട ജില്ലയിലെ പോലീസ് സേന നിരുത്തരവാദ പരമായി പെരുമാറി എന്ന് കോടതി പോലും അഭിപ്രായപ്പെട്ടു . എല്ലാ തെളിവുകളും ഇല്ലാതാക്കി കൊലപാതകികള്‍ക്ക് സഹായമായി നിന്ന പ്രോസിക്യൂഷനും പോലീസ് സേനയ്ക്കുമെതിരെ കോടതി പ്രതികരിച്ചിരുന്നു . എന്നാല്‍ മാര്‍ക്സിസ്റ്റ് ഭരണവും പോലീസും കൊല നടത്തിയവര്‍ക്കു വേണ്ടി നിലകൊണ്ടപ്പോള്‍ അനീതിയുടെ ആഴങ്ങളില്‍ ഒടുങ്ങാന്‍ ഈ കേസും വിധിക്കപ്പെട്ടു.
വിദ്യാർത്ഥികളുടെ അവകാശത്തിനു വേണ്ടി പൊരുതിയതിന് മാർക്സിസ്റ്റ് കാപാലികർ അരുംകൊല ചെയ്തവരുടെ ഓര്‍മ്മകള്‍ക്ക് മുന്പില് ജനം ടിവിയുടെ സ്മരണാഞ്ജലി.