ഗാനമല്ല ജീവിതമെന്ന് പാടുകയാണ് ഗാനഗന്ധർവൻ. പാട്ടുകാരന്‍റെ അഥവാ പാട്ടുകാരിയുടെ ജീവിതം പാട്ട് പോലെ മധുരമാകണം, പട്ട് പോലെ മൃദുവാകണം എന്നില്ല.
നാം കേൾക്കുന്നത് അയാൾ പാടുന്ന പാട്ട് മാത്രമാണ്. അതിനപ്പുറമാണ് അയാൾ ജീവിച്ച് തീർക്കുന്ന ജീവിതം. അയാളുടെ നോവുകൾ, സങ്കടങ്ങൾ, ഉയരുന്ന തിരമാലകൾ. വാനപ്രസ്ഥത്തിൽ ചമയം മാറ്റുമ്പോഴുള്ള കുഞ്ഞുകുട്ടന്‍റെ നിസഹായത നിറഞ്ഞ വിലാപ ജീവിതമുണ്ടല്ലോ, നാം ലാലേട്ടന്‍റെ മുഖത്ത് കണ്ടത്. അമരത്തിൽ അരയന്‍റെ കരുത്ത് ചോർന്ന് പോകവെ, ഒറ്റപ്പെടലിന്‍റെ മുഴുവൻ വേദനയും നാം കണ്ടല്ലോ മമ്മൂക്കയുടെ മുഖത്ത്. അതുപോലൊന്ന്, അത്രയാഴത്തിൽ അല്ലെങ്കിലും കാണുന്നുണ്ട്, ഗാനഗന്ധർവനിൽ, കലാസദൻ ഉല്ലാസിൽ.
അടിപൊളി പാട്ടുകൾ പാടി ഗാനമേള വേദികളിൽ ഉല്ലാസം തീർക്കുന്ന കലാസദൻ ഉല്ലാസിന്‍റെ ജീവിതം പക്ഷെ, അത്ര ഉല്ലാസകരമല്ല. നിത്യജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും സിനിമയിൽ ക്ളീഷെ എങ്കിലും അമേരിക്കയിലേക്ക് പോകാൻ ശ്രമിക്കുന്ന സാന്ദ്ര എന്ന പെൺകുട്ടിയുടെ വരവോടെ സിനിമയും ഉല്ലാസിന്‍റെ ജീവിതവും മാറിമറയുന്നു. പിന്നീട് കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ. ഉല്ലാസിന്‍റെ ജീവിതത്തിലൂടെ കടന്നു പോകുന്ന നാല് സ്ത്രീ കഥാപാത്രങ്ങളും തങ്ങളുടെ റോൾ മികച്ചതാക്കി. സാന്ദ്രയെ അവതരിപ്പിച്ചത് പുതുമുഖം അതുല്യ. കൂട്ടത്തിൽ താരമായത് ഹൈക്കോടതിയിലെ അഭിഭാഷകയായി രംഗത്ത് വന്ന ശാന്തി പ്രിയ.
ആക്ഷനും ഇടിവെട്ട് ഡയലോഗുകളും മാറ്റിവെച്ച് മമ്മൂക്ക മണ്ണിലേക്കിറങ്ങി വന്ന ചിത്രമാണ് രമേഷ് പിഷാരടി അണിയിച്ചൊരുക്കിയ ഗാനഗന്ധർവൻ. പിഷാരടിയും ഹരി പി നായരും ചേർന്നുള്ള തിരക്കഥയുടെ കെട്ടുറപ്പിൽ കൈവിട്ടു പോകുമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളും ഭദ്രം. പഞ്ചവർണ്ണതത്തയിലെ പിഴവുകൾ തിരുത്തിയുള്ള ഇരുവരുടെയും കൂട്ടുകെട്ട്, ഗാനഗന്ധർവനിൽ സുരക്ഷിതം. തമിഴ്, ഹിന്ദി പാട്ടുകൾ ഉത്സവപ്പറമ്പുകളിൽ ആരവം തീർത്തിരുന്ന പഴയ ഗാനമേളക്കാലം റിയാലിറ്റി ഷോകളുടെ വരവോടെ അപ്രസക്തമായപ്പോൾ ഇല്ലാതായത് കുറേ പേരുടെ ജീവിതം കൂടിയാണ്. ഒന്നുമല്ലാതായി പോയ ആ മനുഷ്യരെ കൂടി ഓർത്തു പോയി ഗാനഗന്ധർവൻ കണ്ടിറങ്ങിയപ്പോൾ. ജീവിതം ചിലർക്ക് മാത്‍രം ആനന്ദകരമായ പാട്ടുൽസവങ്ങളായി തീർന്നപ്പോൾ ട്രാക്ക് പാടി ഓരങ്ങളിൽ ഒതുങ്ങി പോയ നിർഭാഗ്യങ്ങളുടെ ഗായകർ. അവരിൽ ഒരാൾ കൂടിയാണ് വേദികളുടെ താരമായ രമേഷ് പിഷാരടിയുടെ ചിത്രത്തിലെ കലാസദൻ ഉല്ലാസ്.
താര സമ്പന്നമാണ് ഗാനഗന്ധർവൻ. മുകേഷ്, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, സിദ്ദിഖ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ദേവൻ, സുനിൽ സുഗത തുടങ്ങി നിരവധി പേർ. അഴകപ്പന്‍റെ ഛായാഗ്രഹണവും ലിജോ പോളിന്‍റെ എഡിറ്റിംഗും ദീപക് ദേവ് ഒരുക്കിയ പാട്ടുകളും കൊള്ളാം.
ഗാനമേളയിലെ പാട്ടുകാരൻ എന്ന ഗെറ്റപ്പിൽ മമ്മൂട്ടി വരുന്നത് ഇതാദ്യമായി. ആട്ടവും പാട്ടും അത്യാവശ്യം കോമഡിയും സുരേഷ് കൃഷ്ണയുടെ അപ്രതീക്ഷിത ആക്ഷനും ഒക്കെയായി പ്രേക്ഷകന് വേണ്ടത് നൽകുന്ന, കണ്ടിരിക്കാവുന്ന എന്‍റർടെയിനർ തന്നെ രമേഷ് പിഷാരടിയുടെ ഗാനഗന്ധർവൻ. കേൾക്കുന്ന ഗാനം പോലെ സുന്ദരമല്ല, പാടുന്നയാളുടെ ജീവിതമെന്ന് അതൊരിക്കൽ കൂടി നമ്മെ ഓർമ്മപ്പെടുത്തും. ഗാനമല്ല ജീവിതം, മനുഷ്യൻ ഗന്ധർവനുമല്ല.