പനാജി: അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിനായി ഗോവ ഒരുങ്ങുന്നു. ഈ മാസം 20 മുതൽ 28 വരെയാണ് ഐഎഫ്എഫ്ഐ മേള നടക്കുന്നത്. സ്റ്റുവാർട്ട് ഗാറ്റ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ക്യാച്ചിംഗ് ഡസ്റ്റ് ഉദ്ഘാടന ചിത്രമാകും. റോബർട്ട് കൊളോഡിനിയുടെ അമേരിക്കൻ ചിത്രം ദ ഫെദർ വെയ്റ്റാണ് സമാപന ചിത്രം. മലയാള ചിത്രം ആട്ടമാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. ഇരട്ട, ന്നാ താൻ കേസ് കൊട്, പൂക്കാലം, 2018, കാതൽ തുടങ്ങിയ മലയാള ചിത്രങ്ങൾ ഫീച്ചർ സിനിമയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രശസ്ത സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്‌ട്ര മത്സര വിഭാഗം ജൂറിയുടെ ചെയർമാൻ. മൊത്തം 270 മികച്ച ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. വെബ്‌സീരീസ് ചിത്രങ്ങൾക്കും ഇക്കുറി അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. വിഖ്യാത ഹോളിവുഡ് താരവും നിർമ്മാതാവുമായ മൈക്കിൾ ഡഗ്ലസ് ലോകസിനിമയ്‌ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകും.
ഐഎൻഒഎക്സ് പഞ്ചിം, മാക്വുനെസ് പാലസ്, ഐഎൻഒഎക്സ് പോർവോറിം, ദ സ്വകയർ സാമ്രാട്ട് അശോക് മുതലായവയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നഐഎഫ്എഫ്ഐ മേളയിലെ വേദികൾ. എന്നാൽ ഗോവയിലെ പ്രശസ്തമായ കലാ അക്കാദമി ഇത്തവണ ഐഎഫ്എഫ്ഐയുടെ ഭാഗമാകുന്നുണ്ടെങ്കിലും അക്കാദമിയിൽ ചലച്ചിത്രങ്ങളൊന്നും ഇത്തവണ പ്രദർശിപ്പിക്കുന്നില്ല.
അതേസമയം ഇത്തവണയും നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചലച്ചിത്ര സംവാദങ്ങൾക്ക് ഐഎഫ്എഫ്ഐ വേദിയാകും. ഹോളിവുഡ് താരം മൈക്കിൾ ഡഗ്ലസ് ഉൾപ്പെടെയുള്ള പ്രമുഖർ ചലച്ചിത്ര സംവാദങ്ങളുടെ ഭാഗമാകും. സാറാ അലി ഖാൻ, റാണി മുഖർജി, വിദ്യാ ബാലൻ, സണ്ണി ഡിയോൾ, നവാസുദ്ദീൻ സിദ്ദിഖി, നസീറുദ്ദീൻ ഷാ, പങ്കജ് ത്രിപാഠി, ബോണി കപൂർ, മധുര് ഭണ്ഡാർക്കർ, ബ്രണ്ടൻ ഗാൽവിൻ, ബ്രിലാന്റേ മെൻഡോ, ജോൺ ഗോൾഡ്വാട്ടർ, വിജയ് സേതുപതി, മനോജ് ബാജ്പേയ്, കാർത്തികി ഗോൺസാൽവസ്, അല്ലു അരവിന്ദ്, തിയോഡോർ ഗ്ലക്ക്, ഗുൽഷൻ ഗ്രോവർ തുടങ്ങിയ നിരവധി ചലച്ചിത്ര പ്രതിഭകൾ ചർച്ചകളിൽ അണിനിരക്കും.