-സഞ്ജയ് കുമാർ
രാമലീലയ്‌ക്ക് ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുക്കെട്ടിൽ വരുന്ന സിനിമ.. ബാന്ദ്ര.
ഏറെ പ്രതീക്ഷയോടെ തന്നയാണ് ആരാധകർ കാത്തിരുന്നത്. ആ പ്രതീക്ഷയ്‌ക്ക് ദിലീപിന്റെ ഫാൻ ബോയ് കൂടിയായ അരുൺ കുറവ് വരുത്തിയില്ല എന്ന് തന്നെ പറയേണ്ടി വരും. ദിലീപ് ആരാധകർക്ക് ഒരു മാസ് ട്രീറ്റ് തന്നയാണ് ബാന്ദ്ര. ഒപ്പം, കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ഇമോഷണൽ ചിത്രവും. പ്രണയവും വിരഹവും പ്രതികാരവും എല്ലാം ഇടകലർന്ന ബാന്ദ്ര, ആലയുടെയും താരയുടെയും കഥയാണ്.
1980കളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ ഭൂരിഭാഗവും കാണിച്ചിരിക്കുന്നത്. പഴയ കാലഘട്ടം വീണ്ടും മെനഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വേഷം, രൂപം, കെട്ടിടങ്ങൾ, വാഹനങ്ങൾ, തെരുവുകൾ ഇങ്ങനെയെല്ലാം വളരെ പിന്നിലേയ്‌ക്ക് പോകണം. വളരെ വലിയ ക്യാൻവാസിൽ തന്നയാണ് ബാന്ദ്ര ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാൻ പാകത്തിന് സിനിമയെ ഗംഭീരമാക്കുന്ന ആർട്ട് ഡിപ്പാർട്മെന്റും ടെക്നിക്കൽ വിഭാഗവും കയ്യടി അർഹിക്കുന്നുണ്ട്.
കഥയിലേക്ക് വന്നാൽ.. കണ്ണൂരിലെ കടലോര ഗ്രാമത്തിലുള്ള ആല എന്ന അലൻ അലക്സാണ്ടർ ഡൊമിനിക് എങ്ങനെ, എന്തിന് മുംബൈയിൽ എത്തുന്നു! ഹാർബർ നടത്തിപ്പുകാരനായ ആല മുംബൈയിൽ എത്തുന്നതോടെ അയാൾക്ക് പുതിയ മുഖങ്ങളും പ്രതിസന്ധികളുമാണ് നേരിടേണ്ടി വരുന്നത്. അവിടെ വച്ച് യാദൃച്ഛികമായി ബോളിവുഡ് നടി താരയെ കണ്ടുമുട്ടുന്നതും അവൾ ആലയുടെ ജീവിതത്തിൽ എങ്ങനെ ഭാഗമാകുന്നു എന്നതുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അമ്മ, താര, ബാബുക്ക, സ്റ്റാൻലി, മിർച്ചി എന്നിങ്ങനെ നായക കഥാപാത്രത്തിനോട് ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങൾക്ക് കൃത്യമായ ഇടം സംവിധായകൻ നൽകുന്നുണ്ട്. സ്നേഹിക്കുന്നവർക്ക് വേണ്ടി ഏതറ്റം വരെ ആല പോകും എന്നത് ഈ ഓരോ കഥാപാത്രത്തിലൂടെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണ വരച്ചിടുന്നു.
ആക്ഷനും ഇമോഷനും ഒരേപോലെ പ്രാധാന്യം നൽകുന്ന ബാന്ദ്രയിൽ അത് കൃത്യമായി തന്നെ വർക്കൗട്ട് ആവുന്നുണ്ട്. പല സംഘട്ടന രംഗങ്ങളും ആരാധകരെ ആവേശം കൊള്ളിച്ചു. ദിലീപിന്റെ മറ്റ് സിനികളിൽ നിന്ന് വ്യത്യസ്ഥമായി ഒരു മാസ് ഹീറോ പരിവേഷവും സംവിധായകൻ നൽകുന്നു. സാം സി.എസിന്റെ മികവുറ്റ പശ്ചാത്തല സംഗീതവും അൻപ്-അറിവ് സംഘത്തിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ദിലീപിന്റെ മാസ് ഹീറോ പെർഫോർമൻസിന് പകിട്ടേകുന്നതിൽ മുന്നിൽ തന്നെയുണ്ട്.
മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റം തമന്ന ഒട്ടും മോശമാക്കിയില്ല. താരത്തിന്റെ സ്ക്രീൻ പ്രസൻസ് നന്നായിരുന്നു. ആലയ്‌ക്കും താരയ്‌ക്കും ശേഷം ചിത്രത്തിലെ പ്രധാന കഥാപാത്രമായ മിർച്ചിയായി എത്തിയത് ഷാജോൺ ആണ്. തനിക്ക് ലഭിച്ച വേഷം ഗംഭീരമായി തന്നെ ചെയ്യാൻ ഷാജോണിന് സാധിച്ചു. ഡിനോ മോറിയ, ശരത് കുമാർ, ഈശ്വരി റാവു, മംമ്ത, സിദ്ദിഖ്, ലെന, വി.ടി.വി. ഗണേഷ് എന്നിവരെല്ലാം അവർക്ക് ലഭിച്ച വേഷങ്ങൾ ഗംഭീരമാക്കി. ചുരുക്കി പറഞ്ഞാൽ തീയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന മോശമല്ലാത്ത സ്റ്റൈലിഷ്-മാസ്-ഇമോഷണൽ ഡ്രാമയാണ് ബാന്ദ്ര.