വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സിന്റെ ഉജ്ജ്വല ജയം. രണ്ടാം ഇന്നിംഗ്സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകരെ ഷമിയും ജഡേജയും ചേര്‍ന്ന് എറിഞ്ഞിട്ടു. 10.5 ഓവര്‍ മാത്രം എറിഞ്ഞ് 5 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയുടെ അവിശ്വസനീയ തകര്‍ച്ചയ്ക്ക കാരണമായത്. 4 വിക്കറ്റു വീഴ്ത്തിയ ജഡേജ ഷമിക്ക് ഉജ്ജ്വല പിന്തുണയാണ് നല്‍കിയത്. ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി വാലറ്റത്ത് മികച്ച ചെറുത്തുനില്‍പ്പോടെ അര്‍ദ്ധ സെഞ്ച്വറി നേടിയ ഫിഡറ്റും(56) അവസാന നിമിഷം വരെ പുറത്താകാതെ നിന്ന മുത്തുസ്വാമിയുമാണ്(49) ബാറ്റിംഗില്‍ തിളങ്ങിയത്. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.
അഞ്ചാമത്തെയും അവസാനത്തേതുമായ ദിനത്തില്‍ ഒരു വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ചായക്ക് മുന്നേ എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ തിളങ്ങാതിരുന്ന മുഹമ്മദ് ഷമി മധ്യനിരയെ എറിഞ്ഞിട്ടതോടെയാണ് സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടത്. എന്നാല്‍ രാവിലെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത് അശ്വിനായിരുന്നു. 10 റണ്‍സെടുത്ത ബ്രൂയിനായിരുന്നു ഇര. തുടര്‍ന്ന് ബാവുമ(0) ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡ്യൂപ്ലസിസ്(13)മറ്റൊരു സെഞ്ച്വറിയുടെ അവകാശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ് മാന്‍ ഡീ കോക്(0) എന്നിവരെ ഒന്നിനുപുറകേ ഒന്നായി വീഴ്ത്തിയ ഷമി ഇന്ത്യയ്ക്ക് ജയസൂചന നല്കി.
മര്‍ക്കറാമിനെ(39) മടക്കിയ ജഡേജ വാലറ്റത്തെ ഫിലാന്ററേയും മഹാരാജിനേയും ‘സംപൂജ്യ’ രാക്കിയതോടെ പ്രോട്ടിയാസ് പരാജയം മണത്തു. എന്നാല്‍ 70 ന് 8 എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ക്ക് സമനില പ്രതീക്ഷനല്കിക്കൊണ്ട് മുത്തുസ്വാമിയും(49) ഫീഡിറ്റും(56) ചേര്‍ന്ന 91 റണ്‍സിന്റെ കൂട്ടുകെട്ട് വീരോചിത പോരാട്ടമാണ് നടത്തിയത്. ഫീഡിറ്റിനെ ഷമി മടക്കിയിട്ടും റബാഡ(18)മുത്തുസ്വാമിക്കൊപ്പം 30 റണ്‍സ് ചേര്‍ത്തു.
ഷമിയുടെ അഞ്ചാമത്തെ ഇരയായി റബാഡ വീണതോടെ ആദ്യ ടെസ്റ്റ് ഇന്ത്യക്ക് സ്വന്തമായി. ആദ്യ ദിനം സ്പിന്നിനെ പിന്തുണച്ച പിച്ചിന്റെ സമ്മിശ്രസ്വഭാവം ഷമിയുടെ പന്തുകള്‍ക്ക് അവിശ്വസനീയമായ വേഗതയാണ് നല്‍കിയത്. ഷമി നേടിയ അഞ്ച് വിക്കറ്റുകളില്‍ നാലും ക്ലീന്‍ ബൗള്‍ഡായിരുന്നു എന്നത് കൃത്യതയുടെ മികച്ച ഉദാഹരണമായി.















