പനിയെ നിസാരമെന്ന് കരുതി തള്ളിക്കളയാതിരിക്കുക . പനിക്കൊപ്പമുള്ള എന്ററോവൈറസ് ബാധ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ആശങ്ക പരത്തുന്നു. രോഗബാധയും മരണവും വർധിച്ചതോടെ ഇത്തരം കേസുകൾ പ്രത്യേകം വിശകലനം ചെയ്യുകയാണ് ആരോഗ്യ വകുപ്പ്.കാരണം ഡോക്ടർമാരടക്കം രോഗബാധിതരായിക്കുന്നു .
രോഗം മരണത്തിനു കാരണമാകുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടവും കാരണവും അജ്ഞാതമാണ്. ചികിത്സ നൽകുന്ന കാര്യത്തിലും വ്യക്തതക്കുറവുണ്ട്. മലപ്പുറം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ രോഗം മൂലം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്ററോ വൈറസിലൂടെ പകരുന്ന പനി ആശങ്കയ്‌ക്കിടയാക്കുന്നത് മരണ സംഖ്യ വർദ്ധിക്കുന്നത് കൊണ്ട് തന്നെ .വായുവിലൂടെ പകരുന്ന രോഗമാണിത്. ആശുപത്രി പരിസരങ്ങളിൽനിന്നും രോഗം പകരാം. ചിലരുടെ രോഗലക്ഷണം എച്ച് 1 എൻ 1 രോഗത്തോടും മറ്റു ചിലരുടേതു മസ്തിഷ്ക ജ്വരത്തോടും സാമ്യമുള്ളതാണ്. ഇതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നതും.
രോഗിയുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ പോലും സമയം കിട്ടുന്നില്ല. കഠിനമായ തലവേദന, പനി, പേശികളിൽ വേദന, ഛർദി തുടങ്ങിയവയാണു ലക്ഷണം. അതേസമയം, ചിലപ്പോൾ കാര്യമായ രോഗലക്ഷണങ്ങളും ഉണ്ടാകില്ല.
മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിലും മറ്റുമാണു വൈറസ് ബാധ തിരിച്ചറിയുന്നത്. മലപ്പുറത്തു രോഗബാധ കണ്ടെത്തിയതിനെത്തുടർന്നു തിരുവനന്തപുരത്തുനിന്നും ന്യൂഡൽഹിയിൽനിന്നും വിദഗ്ധ സംഘം പരിശോധനയ്‌ക്ക് എത്തിയിരുന്നു.















