ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ 65 റൺസിന് തകർത്ത് കേരളം. വിഷ്ണു വിനോദിന്റെ സെഞ്ച്വറി പ്രകടനമാണ് കേരളത്തിന് അനായാസ ജയമൊരുക്കുന്നതിൽ നിർണായകമായത്. കേരളമുയർത്തിയ 297 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഛത്തീസ്ഗഡ് 231 റൺസിന് പുറത്താവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസെടുത്തത്. വിഷ്ണു വിനോദിനൊപ്പം നായകൻ റോബിൻ ഉത്തപ്പയായിരുന്നു ഇന്ന് കേരളത്തിന് വേണ്ടി ഓപ്പൺ ചെയ്തത്. തുടക്കത്തിൽ തന്നെ ഉത്തപ്പയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച വിഷ്ണു ഈ ടൂർണമെന്റിലെ തന്റെ രണ്ടാം സെഞ്ച്വറിയും നേടി.91 പന്തുകളിൽ നിന്ന് 123 റൺസുമായാണ് വിഷ്ണു മടങ്ങിയത്. 11 സിക്സും അഞ്ച് ബൗണ്ടറികളും നേടി.
മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്സേനയും സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് കേരളത്തിന് മികച്ച സ്കോർ നേടാനായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഛത്തീസ്ഗഡിനെ എംഡി നിധീഷും സന്ദീപ് വാര്യരും കെഎം ആസിഫും ചേർന്ന് എറിഞ്ഞിട്ടു. നിധീഷ് നാല് വിക്കറ്റ് നേടിയപ്പോൾ സന്ദീപും ആസിഫും മൂന്ന് വീതം വിക്കറ്റുകൾ നേടി. വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം ജയമാണിത്.