പൂനെ: ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ. മികച്ച ഫോമിൽ തുടരുന്ന ടീം ഇന്ത്യ ജയത്തോടെ പരമ്പര സ്വന്തമാക്കുന്നതിനുവേണ്ടിയാണ് ഇറങ്ങുന്നത്. എന്നാൽ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
ഏറെ നാളായി ടീം ഇന്ത്യക്ക് തലവേദനയായിരുന്ന ടെസ്റ്റ് ഓപ്പണിംഗ്. ഇതിന് ആദ്യ ടെസ്റ്റോടെ പരിഹാരവുമായി. ടെസ്റ്റ് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച രോഹിത് ശർമ്മ തന്റെ റോൾ ഗംഭീരമായി നിറവേറ്റി. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി കുറിച്ച രോഹിത് കളിയിലെ താരവുമായി. ഇരട്ട സെഞ്ച്വറിയുമായി തകർത്തടിച്ച മായങ്ക് അഗർവാളും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ബാറ്റിംഗിൽ ഇന്ത്യക്ക് മറ്റ് ആശങ്കകളില്ല.
ബൗളിംഗിലും ഇന്ത്യ മികച്ച ഫോമിൽ തന്നെയാണ്. മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയും അശ്വിനും ജഡേജയും നയിക്കുന്ന സ്പിൻ നിരയും ശക്തമാണ്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മത്സരം ടീമിന് അനുകൂലമാക്കാൻ ഇവർക്കാകും.
മറുവശത്ത് ദക്ഷിണാഫ്രിക്കൻ നിരയും ശക്തമാണ്. ഫാഫ് ഡൂപ്ലസിയും ക്വിന്റൺ ഡികോകും അടക്കമുള്ളവർ മികച്ച ഫോമിലാണ്. എന്നാൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ചീട്ടുകൊട്ടാരം പോലെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകർന്നിരുന്നു. ഇത് അവർക്ക് ആശങ്ക നൽകുന്നുമുണ്ട്.
പൂനെയിൽ നടക്കുന്ന മത്സരത്തിന് മഴ കനത്ത ഭീഷണിയാണ്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം മഴയെടുക്കുകയാണെങ്കില്‍ മല്‍സരം ടൈയില്‍ കലാശിക്കാനാണ് സാധ്യത. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയായിരിക്കും ഇത്.