ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ് എന്ന രോഗം ബാധിച്ച് ആറുമാസത്തിലേറെക്കാലമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു നെടുമങ്ങാട് വിതുര ലളിത ഭവനിൽ ബിന്ദുവിന്റെ മകൾ നീതുവിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ ജനം ടി.വിയടക്കമുള്ള മാധ്യമങ്ങളിൽ വാർത്തയായിരുന്നു. വിസ നിയമങ്ങൾക്കനുസരിച്ച് യു.എ.ഇയിലെ ചികിത്സ സെപ്തംബർ 26 ന് അവസാനിച്ച് നാട്ടിലേക്ക് പോകാനിരിക്കവേ ആരോഗ്യസ്ഥിതി വഷളായി നീതുവിനെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവന്നിരുന്നു. ഇപ്പോൾ ആരോഗ്യ സ്ഥിതിയിൽ ചെറിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. വ്യാഴാഴ്ച്ച രാത്രി 12 മണിക്കാണ് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കിടത്തിയാണ് നീതുവിനെ കൊണ്ടുപോയത്. മാതാവ് ബിന്ദുവും അഹല്യ ആശുപത്രിയിലെ നഴ്സുമാണ് കൂടെ പോവുയത്. തുടർ ചികിത്സ തിരുവനന്തപുരം ശ്രീചിത്രയിലാണ് നടത്തുക.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും സഹായത്തലാണ് നീതുവിന് മടക്കയാത്ര സാധ്യമായതെന്ന് ബിന്ദു ജനം ടി.വിയോട് പറഞ്ഞു . മടക്കയാത്രക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചത് ബി.ജെ.പി എൻ.ആർ.ഐ സെല്ലാണ് .