മാമല്ലപുരം: ചൈനീസ് പ്രസിഡന്റ് ചിൻപിങുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയെ പുതുയുഗമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടിക്കാഴ്ചയുടെ രണ്ടാം ദിവസം മാമല്ലപുരത്ത് രണ്ടു നേതാക്കളും ചർച്ച പുനരാരംഭിക്കുന്നതിനു മുമ്പ് നടന്ന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ചെന്നൈയിലെ കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കും പുതുയുഗമാണ് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആശയ വിനിമയം ഇവിടെ ആരംഭിക്കുകയാണ്. ആഗോള ഇടപെടൽ അനുവദിക്കില്ല. ഇരു രാജ്യങ്ങൾക്കിടയിൽ ഭിന്നത അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കൂടിക്കാഴ്ച അവിസ്മരണീയ അനുഭവമാണെന്നും, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള സംവാദമാണ് നടന്നതെന്നും ചിൻപിങ് പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾ സൗഹാർദ്ദ പരമായിരുന്നുവെന്നും ഒരു സുഹൃത്തിനെ പോലെയാണ് മോദി ഇടപ്പെട്ടതെന്നും ചിൻപിങ് വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ ആദിത്യ മര്യാദയിലും ഞങ്ങൾ സംതൃപ്തരാണെന്നും ചിൻപിങ് പറഞ്ഞു.
മാമല്ലപുരത്തെ താജ് ഫിഷർമാൻ കോവ് റിസോർട്ടിലാണ് രണ്ടാം ദിവസത്തെ കൂടിക്കാഴ്ച നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സഹമന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖല എന്നിവരും പ്രതിനിധി ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി. ഇരു നേതാക്കളും രാജ്യത്തിന്റെ കാഴചപ്പാടുകളെ കുറിച്ചും, ഭാവി പദ്ധതികളെ കുറിച്ചും ചർച്ചയിൽ സംസാരിച്ചുവെന്നും ഗോഖലെ കൂട്ടിച്ചേര്ത്തു
അനൗപചാരിക കൂടിക്കാഴ്ചയുടെ ആദ്യ ദിനത്തിൽ ചരിത്രപ്രധാനമായ മഹാബലിപുരത്തെ പൈതൃക സ്മാരകങ്ങൾ ഇരുവരും ചേർന്ന് സന്ദർശിച്ചിരുന്നു. പാക് കേന്ദ്രീകൃത ഭീകരവാദത്തെ കുറിച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇന്ന് ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് നേപ്പാളിലേക്ക് മടങ്ങും.