ദുബായ്: നാടകീയമായി അവസാനിച്ച 2019 ഏകദിന ലോകകപ്പിനു പിന്നാലെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ നിയമം ഐസിസി പൊളിച്ചെഴുതുന്നു. സൂപ്പര്‍ ഓവര്‍ മത്സരങ്ങളില്‍ വിജയിയെ കണ്ടെത്താന്‍ ബൗണ്ടറികളുടെ എണ്ണം അടിസ്ഥാനമാക്കുന്ന നിയമമാണ് ഐസിസി മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ വിജയത്തിന് പിന്നാലെ ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്.
നോക്കൗട്ട് മത്സരങ്ങളില്‍ കളി സമനിലയിലായാല്‍ സൂപ്പര്‍ ഓവറില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ടീം വിജയിക്കുമെന്ന നിയമമാണ് ഐസിസി പിന്‍വലിക്കുന്നത്. ഭാവിയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ സെമി ഫൈനലിലും ഫൈനലിലും ടീമുകള്‍ അവരുടെ സൂപ്പര്‍ ഓവറുകളില്‍ ഒരേ റണ്‍സ് നേടിയാല്‍ ഒരു ടീം വിജയിക്കുന്നതുവരെ സൂപ്പര്‍ ഓവര്‍ ആവര്‍ത്തിക്കണമെന്നാണ് ഐസിസിയുടെ പുതിയ തീരുമാനം. ദുബായില്‍ നടന്ന ബോര്‍ഡ് മീറ്റിംഗുകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
എതിര്‍ ടീമിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടുകയെന്ന ക്രിക്കറ്റിന്റെ അടിസ്ഥാന തത്വത്തിന് അനുസൃതമായാണ് ഈ മാറ്റം. ക്രിക്കറ്റ് കമ്മിറ്റിയും ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പുതിയ സൂപ്പര്‍ ഓവര്‍ നിയമത്തെ അംഗീകരിച്ചതായി ഐസിസി പ്രസ്താവനയില്‍ പറഞ്ഞു. ട്വന്റി20, 50 ഓവര്‍ ലോകകപ്പുകളിലെ എല്ലാ മത്സരങ്ങള്‍ക്കും നിലവില്‍ സൂപ്പര്‍ ഓവര്‍ ബാധകമാണ്. മുന്‍പ് നോക്കൗട്ട് ഘട്ടങ്ങളില്‍ മാത്രമായിരുന്നു സൂപ്പര്‍ ഓവര്‍ കളിച്ചിരുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ സമനിലയിലായാല്‍ മത്സര ഫലവും സമനിലയില്‍ കലാശിച്ചതായി കണക്കാക്കും.
2019 ലോകകപ്പ് ഫൈനലില്‍ ബൗണ്ടറികളുടെ എണ്ണത്തിലാണ് ന്യൂസിലന്‍ഡിനെ കീഴടക്കി ആതിഥേയരായ ഇംഗ്ലണ്ട് കപ്പ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടും 241 റണ്‍സ് നേടിയതോടെ മത്സരം സമനിലയിലായി. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ കീവിസ് നേടി 15 റണ്‍സ് തന്നെയാണ് ഇംഗ്ലണ്ടും നേടിയത്. സൂപ്പര്‍ ഓവറും സമനിലയിലായതോടെ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതുപോലെയൊരു ഫലം നീതിപൂര്‍വകമാണെന്ന് പറയാനാവില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ മത്സര ശേഷം തന്നെ അഭിപ്രായപ്പെട്ടിരുന്നു.















