പ്രവാസി ഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷക്ക് മുഖ്യ പരിഗണന നൽകുന്നതായും അവരുടെ തൊഴിൽ നൈപുണ്യം ഉറപ്പാക്കി ചൂഷണ വിമുക്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയിൽ തൊഴിൽ തേടിയെത്തുന്നവരുടെ സുരക്ഷിതത്വവും കൃത്യമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതുമായി യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ താനി ജുമ അൽ ഹാമിലിയുമായി ചർച്ചകൾ നടത്തിയതായും അദ്ധേഹം അറിയിച്ചു.
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനവും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനവും ഇരു രാജ്യങ്ങളുടെയും സൗഹൃദം കൂടുതൽ ശക്തമാക്കിയാതായും വി.മുരളീധരൻ പറഞ്ഞു. യുവജനക്ഷേമം, ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ, ബഹിരാകാശ രംഗം എന്നിവയിലെല്ലാം ഇരുരാജ്യങ്ങളും യോജിച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ പദ്ധതികളിലൂടെ ഇന്ത്യ വ്യവസായ സൗഹാർദ രാഷ്ട്രമായി കഴിഞ്ഞു. ലോകബാങ്കിന്റെ വ്യവസായ സൗഹാർദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ ഇരുപതിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ്, ഐ.എസ്.സി ചെയർമാൻ എം.എ.യൂസഫലി എന്നിവർ സംസാരിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഡി.നടരാജൻ സ്വാഗതവും ജനറൽ സെക്രട്ടറി സത്യബാബു നന്ദിയും പറഞ്ഞു.