ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിന് നാളെ കൊടിയേറുകയാണ്. ആദ്യ മത്സരം നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ. അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. പുതിയ കോച്ചിന്റെ കീഴിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീമിന്റെ വരവ്. അതിനാൽ തന്നെ കഴിഞ്ഞ സീസണുകളിലായി മോശം പ്രകടനം കാഴ്ചവച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കപ്പടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
പ്ലേ ഓഫില്‍ എത്തുകയെന്നതായിരിക്കും ടീമിന്റെ പ്രഥമ പരിഗണന. സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ മധ്യനിരതാരം സാമുവേല്‍ ലാല്‍മുവാന്‍പുയിയയും സഹലുമെല്ലാം ടീമിന്റെ മികവ് വര്‍ധിപ്പിക്കും. ടീം ക്യാപ്റ്റൻ ഓഗ്‌ബെച്ചെ ടീമിന്റെ നട്ടെല്ലായി ടീമിനൊപ്പമുണ്ട്. ഇന്ത്യൻ നാഷണൽ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഹൽ ടീമിന്റെ നെടുംതൂണായുണ്ട്. എന്നാൽ പരിക്കേറ്റ സന്ദേശ് ജിങ്കന്റെ അഭാവം ടീമിന്റെ പ്രധിരോധനിരയെ കാര്യമായി ബാധിക്കാൻ ഇടയുള്ളതിനാൽ അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളിനാണ് ടീം.
എല്‍ക്കോ ഷറ്റോരി എന്ന ഡച്ചുകാരനാണ് ഇത്തവണ മഞ്ഞപ്പടയെ മെരുക്കുന്നത്. എല്‍ക്കോ വെറും ചില്ലറക്കാരനല്ല. വെറും 47 വയസേ ഒള്ളുവെങ്കിലും ഇരുപതു വർഷത്തിൽ കൂടുതൽ പരിശീലനത്തിൽ അനുഭവസമ്പത്തുണ്ട് അദ്ദേഹത്തിന്. ഡച്ച് ഫുട്ബോള്‍ അസോസിയേഷന്റെ യുഇഎഫ്എ പ്രൊ ലൈസന്‍സ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ പരിശീലകനാണ് ഷറ്റോരി. ഐ-ലീഗില്‍ ‘പ്രയാഗ് യുണൈറ്റഡി’ന്റെ പ്രധാന പരിശീലകനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. പിന്നീട് ഈസ്റ്റ് ബംഗാളിനേയും തുടര്‍ന്ന് ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനേയും പരിശീലിപ്പിച്ചു. അല്‍ എത്തിഫാഖ് എന്ന സൗദി അറേബ്യന്‍ ക്ലബ്ബിന്റെ കോച്ചായും ഷറ്റോരി കുപ്പായമിട്ടിരുന്നു. താരങ്ങൾക്ക് അദ്ദേഹത്തിൽ പൂർണവിശ്വാസമാണ്.
നോർത്ത് ഈസ്റ്റിൽ നിന്ന് എൽകോയെന്ന കോച്ചിനോപ്പം ടീം റാഞ്ചിയെടുത്ത താരങ്ങളിൽ ഒന്നാമനാണ് ഗോളടിവീരൻ എന്ന വിളിപ്പേരുള്ള ബാര്‍ത്തലോമിയ ഒഗ്ബെച്ചെ എന്ന നൈജീരിയന്‍ താരം. ഫുട്ബോളിനെ ഒരു മതമായിക്കാണുന്ന നാട്ടിൽ നിന്ന് കഴിഞ്ഞ സീസണിലാണ് ഓഗ്‌ബച്ചേ കളിക്കാനെത്തിയത്. ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജിയുടെ മുന്‍ താരം കൂടിയായ ഒഗ്ബെച്ചെ സ്‌പെയിന്‍, ഇംഗ്ലണ്ട്, ഹോളണ്ട്, ഗ്രീസ്, യുഎഇ എന്നിവിടങ്ങളിലെ മുന്‍നിര ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോളിഡിന്റെയും ഇംഗ്ലണ്ടില്‍ മിഡില്‍സ്ബ്രോയുടെയും മുന്നേറ്റനിര താരമായിരുന്നു ഒഗ്ബെച്ചെ. 2002 മുതല്‍ നൈജീരിയന്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഒഗ്ബെച്ചെ. ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിരുന്നു.
ആദ്യമായി പ്ലേയ് ഓഫുവരെ നോർത്ത് ഈസ്റ്റിനെയെത്തിച്ച താരം 18 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് നേടിയത്. അതുകൊണ്ടു തന്നെ ഇത്തവണ ഈ ക്യാപ്റ്റൻ ടീമിന് കപ്പ് നേടിക്കൊടുക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ആരാധകർ.
കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അക്ഷരാർത്ഥത്തിൽ നമ്മുടെ സ്വന്തം ടീമാണ്. ഏഴ് മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടുകെട്ടുന്നത്. സഹൽ അബ്ദുൽ സമദ്, മുഹമ്മദ് റാഫി, രാഹുൽ, രഹനേഷ് ടിപി, കെ. പ്രശാന്ത്, അബ്ദുല്‍ ഹക്കു, ഷിബിന്‍ രാജു തുടങ്ങിയ മലയാളി താരങ്ങൾ ടീമിന്റെ ഭാഗമാണ്. ഈ സീസണിലാണ് ഇത്രയധികം മലയാളി സാന്നിധ്യം ടീമിലുള്ളത്.
ബ്ലാസ്റ്റേഴ്സിൽ കളിക്കുകയെന്നത് എന്റെ സ്വപ്നമായിരുന്നുവെന്നും നൂറു ശതമാനവും ആത്മാർഥമായി താൻ കളിക്കുമെന്നും ഇത്തവണ തങ്ങൾ കപ്പ് നേടുമെന്നും ബ്ലാസ്റ്റേഴ്സിലെത്തിയ മലയാളി ഗോൾ കീപ്പർ ടിപി രഹനേഷ് പറഞ്ഞു.
അതേസമയം, ബ്ലാസ്റ്റേഴ്സിനായി കളിക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്ന് മുഹമ്മദ് റാഫി പ്രതികരിച്ചു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് തുടങ്ങുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇത്തവണ രണ്ടു ഗോളിന് ഞങ്ങൾ എടികെയെ തോൽപ്പിക്കുമെന്നും റാഫി പറഞ്ഞു.
ടീമിലെ പ്രധാന താരങ്ങൾ !
ഗോൾകീപ്പേഴ്‌സ്
ബിലാൽ ഹുസ്സൈൻ ഖാൻ (1)
ഷിബിൻരാജ് കുന്നിയിൽ (42)
ടി പി രേഹനേഷ് (13)
ഡിഫെൻഡേർസ്
അബ്ദുൽ ഹക്കു (24)
ജിയാനി സുയിവർലൂൺ (51)
ജൈറോ റോഡ്രിഗസ് (3)
ജെസ്സെൽ കാർനിയറോ (14)
ലാൽരുത്താര (39)
മൊഹമ്മദ് രാകിപ് (2)
സന്ദേശ് ജിംഗൻ (21)
പ്രീതം സിംഗ് (23)
മിഡ്‌ഫീൽഡേഴ്സ്
ഡാരെൻ കാൽഡെയ്‌റ (15)
ഹാലിച്ചരൻ നർസാരി (19)
ജീക്സൺ സിംഗ് (55)
മാരിയോ അർക്‌സ് (6)
മൗഹാമദൗ ഗ്നിങ് (7)
പ്രശാന്ത് കരുതടത്തകുനി (11)
രാഹുൽ കെ പി (17)
സഹൽ അബ്ദുൽ സമദ് (18)
സാമുവേൽ
ലാൽമുവാന്പുയ (27)
സെയ്ത്യാസെൻ സിംഗ് (8)
സെർജിയോ സിഡോഞ്ച (22)
ഫോവേഡ്സ്
ബർത്തോലോമി ഓഗ്‌ബെച്ചേ (10)
മുഹമ്മദ് റാഫി (20)
മെസ്സി ബൗളി (28)















