മുംബൈ: ബിസിസിഐയുടെ 39-ാം അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി ഇന്ന് ചുമതലയേൽക്കും. ഗാംഗുലിയ്ക്കൊപ്പം പുതിയ ഭരണ സമിതിയും ഇന്ന് ചുമതലയേൽക്കും. ഇതോടെ സുപ്രീം കോടതി നിയമിച്ച വിനോദ് റായ് അദ്ധ്യക്ഷനായ ഇടക്കാല ഭരണസമിതിയുടെ 33 മാസം നീണ്ട ഭരണത്തിനാണ് അവസാനമാകുന്നത്.
ജെയ്ഷായാണ് സെക്രട്ടറി. അരുൺ ധൂമൽ ട്രഷററും ഉത്തരാഖണ്ഡിൽ നിന്നുള്ള മാഹിം വർമ വൈസ് പ്രസിഡന്റും കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയുമാണ്. അധികാരം കൈമാറുന്നതോടെ ഭരണസമിതിയോട് ഓഫീസ് ഒഴിയാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തിയെഴുതപ്പെട്ടത്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷിതമായാണ് ഗാംഗുലിയിലേക്കെത്തിയത്. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയെ പരിഗണിച്ചത്. സമവായ സ്ഥാനാര്‍ഥിയായാണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ദാദ എത്തുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു അദ്ധ്യായത്തിന് തുടക്കമാകുമെന്ന് ഉറപ്പാണ്. കാരണം ഒരു കാലത്ത് ഒത്തുകളി വിവാദങ്ങളിലും കോഴ ആരോപണങ്ങളിലും മുങ്ങിത്താണിരുന്ന ടീം ഇന്ത്യയെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച വീര നായകനായിരുന്നു ഗാംഗുലി. ടീമിന് ആവേശവും ആത്മവിശ്വാസവും പകര്‍ന്ന അദ്ദേഹം ബിസിസിഐയുടെ തലപ്പത്തേക്ക് എത്തുന്നതോടെ വലിയ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത.
ലോര്‍ഡ്സില്‍ സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നാല്‍പ്പതിനു മുകളില്‍ ശരാശരിയില്‍ 16 സെഞ്ച്വറികളും ഏഴായിരത്തിലധികം റണ്‍സും നേടിയിട്ടുണ്ട്. 311 ഏകദിനങ്ങളില്‍ പതിനൊന്നായിരത്തിലധികം റണ്‍സും 22 സെഞ്ച്വറികളും നേടിയ അദ്ദേഹം വിക്കറ്റ് നേട്ടത്തിലും സെഞ്ച്വറി തികച്ചിരുന്നു.