കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ കരുത്തരായ എടികെയെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട ഇന്ന് ഇറങ്ങുന്നത്.
നായകൻ ബർത്തലോമിയെ ഓഗ്ബച്ചെയിലാണ് ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ പ്രതീക്ഷകളും. ഒപ്പം റഫേൽ മെസി, നർസാരി, പ്രശാന്ത്, ജിയാനി സൂയിവർലൂൺ അടക്കമുള്ളവരും മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാനം മാത്രം അവസരം കിട്ടിയ സഹലിനെ രണ്ടാം മത്സരത്തിൽ നേരത്തെ തന്നെ ഇറക്കിയേക്കും. മലയാളിയായ കെപി രാഹുലിനും അവസരം ലഭിച്ചേക്കും.
മുൻ നായകൻ സന്ദേശ് ജിങ്കനില്ലാത്തത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയിൽ വലിയ വിള്ളലാണുണ്ടാക്കിയത്. ഇത് ആദ്യ മത്സരത്തിൽ പ്രതിഫലിച്ചതുമാണ് ജിങ്കന് പകരക്കാരനില്ലാത്തത് ടീമിന് വലിയ തലവേദനയാണ്.
ആദ്യ മത്സരത്തിൽ ചെറിതായൊന്നു നിറം മങ്ങിയ ബിലാൽ ഖാന് പകരക്കാരനായി മലയാളിയായ ഗോൾ കീപ്പർ ടിപി രഹനേഷിനെ ഇന്ന് ഇറക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനുള്ള സൂചനയും കോച്ച് എൽക്കോ ഷറ്റോരി കഴിഞ്ഞ ദിവസം നൽകിയിരുന്നു. രഹനേഷ് നല്ല ഗോൾ കീപ്പർ ആണെന്നും ഗോൾ കീപ്പിങ്ങിനു മികച്ച കോച്ച് തങ്ങൾക്കുണ്ടെന്നും ഷറ്റോരി പറഞ്ഞു.