ലക്നൗ ; അടിയൊഴുക്കൾ ഇല്ലാതെ ശാന്തമായി ഒഴുകുകയാണ് സരയൂ നദി , ചുറ്റും ചില വിളക്കുകൾ കത്തുന്നുണ്ട് . ഏറെക്കാലമായി നിലനിന്ന കേസിനു പരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് ഇന്ന് അയോദ്ധ്യ .
ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കുണ്ടായിരുന്നെങ്കിലും , വിധി കണ്ട നിമിഷം മുതൽ ഇവിടെ പ്രാർത്ഥനാ മന്ത്രങ്ങൾ മുഴങ്ങുന്നുണ്ട് . അയോദ്ധ്യയിലും സമീപജില്ലകളിലും സ്ഥിതിഗതികൾ ശാന്തമാണെന്ന് അഞ്ചുജില്ലകളുടെ അധികാരച്ചുമതലയുള്ള മണ്ഡലായുക്ത് മനോജ് കുമാർ പറഞ്ഞു .താത്കാലികമായി 20 ജയിലുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും കരുതൽ തടങ്കലിലില്ല.
ഇന്നലെ രാവിലെ തന്നെ ക്ഷേത്രഭൂമിയിലേക്കുള്ള റോഡുകളിലെല്ലാം പോലീസ് ബാരിക്കേഡുകൾ കെട്ടി നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കാൽനടക്കാരെയും ഇരുചക്രവാഹനക്കാരെയും മാത്രമാണ് നഗരത്തിലേക്ക് കടത്തിവിട്ടത്.ഉച്ചയ്ക്കു ശേഷം തെരുവുകൾ സജീവമായി. ജില്ലാ ആസ്ഥാനമായ ഫൈസാബാദിലും ആളനക്കം കുറവായിരുന്നു.
അയോദ്ധ്യയുടെയും രാമന്റെയും ആഗ്രഹം സുപ്രീംകോടതി വിധിയിലൂടെ സഫലമാവുന്നതായി രാമക്ഷേത്രത്തിലെ പൂജാരി പണ്ഡിറ്റ് ലോക്നാഥ് വത്സ് പറഞ്ഞു.
അലിഗഡ് ജില്ലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഉപയോഗത്തിന് ഇന്നലെ അർധരാത്രി വരെ നിയന്ത്രണമേർപ്പെടുത്തിയതൊഴിച്ചാൽ മറ്റ് വാർത്താ വിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടില്ല.സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുപി ഡിജിപി ഓംപ്രകാശ് സിങ് പറഞ്ഞു .
ലക്നൗവിൽ സജ്ജമാക്കിയ കൺട്രോൾ റൂമിലിരുന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിച്ചു. മാദ്ധ്യമ റിപ്പോർട്ടുകളും സമൂഹ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളും നിരീക്ഷിക്കാനാണ് ഈ കേന്ദ്രം സജ്ജമാക്കിയത്.