നാഗ്പൂർ: ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യിലെ അവസാന വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യയുടെ ദീപക് ചഹർ കുറിച്ചത് പുതിയ റെക്കോർഡ്. ട്വന്റി20യിലെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗറാണ് ചഹർ തന്റെ പേരിൽ എഴുതിച്ചേർത്തത്. 3.2 ഓവറിൽ വെറും ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് ചഹർ സ്വന്തമാക്കിയത്. ഒപ്പം ഹാട്രിക്കും നേടി ഈ ഇന്ത്യൻ പേസർ.
ശ്രീലങ്കൻ സ്പിന്നർ അജന്ത മെൻഡിസിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്. നാല് ഓവറിൽ എട്ട് റൺസ് വഴങ്ങിയായിരുന്നു മെൻഡിസ് ആറ് വിക്കറ്റ് സ്വന്തമാക്കിയത്. പട്ടികയിൽ മൂന്നാം സ്ഥാനത്തും മെൻഡിസ് തന്നെയാണ്. 25 റൺസ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ താരം യൂസ് വേന്ദ്ര ചഹൽ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.
അമിനുൾ ഇസ്ലാം, ഷഫിഉൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ എന്നിവരെ തുടർച്ചയായി പുറത്താക്കിയാണ് ചഹർ ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിൽ ആറ് വിക്കറ്റും പരമ്പരയിൽ എട്ട് വിക്കറ്റും സ്വന്തമാക്കിയ ചഹറാണ് കളിയിലെയും പരമ്പരയിലെയും താരം.
മത്സരത്തിൽ 30 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി.