മുംബൈ: മുംബൈ സിറ്റി എഫ് സി ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമാകും. മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് മുംബൈയുടെ 65% ഓഹരി സ്വന്തമാക്കി. നിലവിലുള്ള ഓഹരി ഉടമകൾ, പ്രശസ്ത നടനും ചലച്ചിത്ര നിർമ്മാതാവുമായ രൺബീർ കപൂറും, ബിമൽ പരേഖും ചേർന്ന് ബാക്കി 35 ശതമാനം ഓഹരി ഉടമകളാകും. സിഎഫ്ജിയുടെ എട്ടാമത്തെ ക്ലബ്ബാണ് മുംബൈ സിറ്റി.
സിഎഫ്ജി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫെറാൻ സോറിയാനോയും, റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ, നിത അംബാനി ചാർന്നാണ് പുതിയ ചുവടുവയ്പ്പ് ആരാധകരെ അറിയിച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ഉടമസ്ഥതയ്ക്ക് പേരുകേട്ട സിഎഫ്ജി, യുഎസിലെ ന്യൂയോർക്ക് സിറ്റി, ഓസ്ട്രേലിയയിലെ മെൽബൺ സിറ്റി എഫ്സി, യോകോഹാമ എഫ്. ജപ്പാൻ, ഉറുഗ്വേയിലെ ക്ലബ് അറ്റ്ലെറ്റിക്കോ ടോർക്ക്, സ്പെയിനിലെ ജിറോണ എഫ്സി, ചൈനയിലെ സിചുവാൻ ജിയൂണിയു എഫ്സി തുടങ്ങിയ ലോകമെമ്പാടുമുള്ള ഫുട്ബോൾ ക്ലബ്ബുകളുടെയും ഉടമകളാണ്.2013ൽ പ്രവർത്തനം ആരംഭിച്ച സി എഫ് ജിയിൽ പ്രതിവർഷം 2,500ൽ അധികം ഗെയിമുകൾ കളിക്കുന്ന 1,500ൽ അധികം ഫുട്ബോൾ കളിക്കാരുണ്ട്.
മുംബൈ സിറ്റി എഫ്സിയിൽ സജീവമായ പങ്ക് വഹിക്കാനും ക്ലബ്ബിന്റെ മറ്റു ഉടമകളുമായി ചേർന്ന് ക്ലബ് കൂടുതൽ വേഗത്തിൽ വികസിപ്പിക്കാൻ വേണ്ട എല്ലാ നടപടികളും ഉടൻ സ്വീകരിക്കുമെന്നും സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ചെയർമാൻ ഖൽദൂൺ അൽ മുബാറക് പറഞ്ഞു.















