ബിഹാറിലെ മുസാഫർപൂറെന്ന ചെറുഗ്രാമത്തിൽ നിന്നും ഇന്ത്യൻ സായുധസേനയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് സബ് ലെഫ്റ്റനന്റ് ശിവാംഗി. നാവികസേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റായി ശിവാംഗി ഔദ്യോഗികമായി ചുമതലയേൽക്കുകയാണ്. ഈ വരുന്ന ഡിസംബർ 2 ന് ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ശിവാംഗി പരിശീലനം പൂർത്തിയാക്കും.
ഹെലികോപ്ടറിൽ ഒരു മന്ത്രി വന്നിറങ്ങുന്നത് കണ്ടപ്പോൾ പൈലറ്റാകണമെന്ന് ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് തോന്നിയ മോഹം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നേടിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പോലും ആ ആഗ്രഹത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയിൽ എം.ടെക് വിദ്യാർത്ഥിനിയായിരിക്കെയാണ് ശിവാംഗിയ്‌ക്ക് നാവികസേനയിലേക്ക് സെലക്ഷൻ ലഭിച്ചത്. എം.ടെക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ അവൾ തീരുമാനമെടുത്തപ്പോൾ ഇന്ത്യൻ നാവിക സേനയ്‌ക്ക് അത് പുതിയ ചരിത്രമാവുകയായിരുന്നു.
ഏഴിമല നാവിക അക്കാഡമിയിൽ ആറുമാസ നേവൽ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കിയ ശിവാംഗി പിന്നീട് ദക്ഷിണ നാവിക ആസ്ഥാനത്ത് ഡോർണിയർ പരിശീലനവും വിജയകരമായി പൂർത്തിയാക്കി. സൈനിക സേവനത്തിന്റെ പാരമ്പര്യമൊന്നുമില്ലാത്ത ഒരു കുടുംബത്തിൽ നിന്ന് ആദ്യ നാവികസേന വനിതാ പൈലറ്റ് എന്ന അഭിമാനകരമായ നേട്ടത്തിലേക്കെത്താൻ കഴിഞ്ഞതെങ്ങനെയെന്ന് ശിവാംഗി അഭിമാനത്തോടെ വ്യക്തമാക്കുന്നു.
സായുധ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പുരുഷനോടൊപ്പം ധീരമായി പോരാടിയ വീരാംഗനമാർ ഒരുപാടുള്ള നാടാണ് നമ്മുടെ ഭാരതം. ഝാൻസിയിലെ മണികർണികയും കിട്ടൂർ റാണി ചന്നമ്മയും പ്രിതിലത വഡ്ഡേദാറും ബീനാദാസും ക്യാപ്ടൻ ലക്ഷ്മിയുമടക്കമുള്ള നിരവധി ധീര വനിതകൾ പോരാട്ടത്തിന്റെ പുതുചരിത്രം തന്നെ ഈ നാടിനു വേണ്ടി രചിച്ചിട്ടുണ്ട്. എന്നാൽ സ്വതന്ത്ര ഇന്ത്യയിൽ യുദ്ധമുഖത്തേക്ക് എത്തുന്ന ഇന്ത്യൻ വനിത സൈനികർ എന്ന ലക്ഷ്യം ഇപ്പോഴും അപൂർണമായി തുടരുകയാണ്. എന്നാൽ ഈ ലക്ഷ്യം വിദൂരമല്ല എന്ന സന്ദേശം ഇന്ത്യൻ സൈന്യം നൽകിക്കഴിഞ്ഞു. നാവിക സേനയുടെ പോർവിമാനങ്ങൾ വനിതകൾക്ക് എന്ന് പറത്താൻ കഴിയുമെന്ന ചോദ്യത്തിനും ശിവാംഗിക്ക് വ്യക്തമായ ഉത്തരമുണ്ട്.
പ്രതീക്ഷകൾ വാനോളമുയരുമ്പോൾ ഉത്തരവാദിത്വവും വർദ്ധിക്കുകയാണ്. രാജ്യത്തെ ആദ്യ നാവികസേന വനിത പൈലറ്റാകുമ്പോൾ പ്രത്യേകിച്ചും. പ്രതീക്ഷകൾ അസ്ഥാനത്താവില്ല എന്ന നിശ്ചയദാർഢ്യത്തോടെയാണ് ശിവാംഗി മുന്നോട്ടു പോകുന്നതും.














