വര്‍ഷങ്ങളായി സ്വരൂപിച്ച തന്റെ പ്രതിമാസ പെന്ഷന് തുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംഭാവനയായി നല്കി മാതൃകയാവുകയാണ് പശ്ചിമ ബംഗാളിലെ ചിത്രലേഖ മല്ലിക് എന്ന കോളേജ് പ്രൊഫസര്‍ .തനിക്ക് ലഭിക്കുന്ന 50,000 രൂപ പ്രതിമാസ പെന്ഷന് ഈ വലിയ ദൗത്യത്തിനായി കരുതിവെയ്ക്കുകയായിരുന്നു ചിത്രലേഖ. 2002 മുതല്‍ സ്വരൂപിച്ച തന്റെ സമ്പാദ്യതുകയായ 97 ലക്ഷം രൂപയാണ് ചിത്രലേഖ സംഭാവന നല്‍കിയിരിക്കുന്നത്.
സാമ്പത്തിക സഹായം ആവശ്യമുള്ള ഗവേഷകരെ സഹായിക്കാനും ആഗ്രഹമുണ്ടെന്ന് ചിത്രലേഖ പറയുന്നു. നഗരത്തിലെ ബാഗുയാട്ടി പ്രദേശത്തെ ഒരു ചെറിയ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ് ചിത്രലേഖ മല്ലിക് .വിരമിക്കുമ്പോള്‍ രാജബസാര്‍ പ്രദേശത്തെ വിക്ടോറിയ ഇന്‍സ്റ്റിട്യൂഷനിലെ സംസ്കൃത പ്രൊഫസര്‍ ആയിരുന്നു ചിത്രലേഖ.
“97 ലക്ഷം രൂപയില്‍, എന്റെ ഗവേഷണ ഗൈഡ് പണ്ഡിറ്റ് ബിധുഭൂഷൺ ഭട്ടാചാര്യയുടെ സ്മരണയ്ക്കായി കഴിഞ്ഞ വര്‍ഷം 50 ലക്ഷം രൂപ അല്‍മ മെറ്റല്‍ ജാദവ്പൂര്‍ സര്‍വ്വകലാശാലയ്ക്ക് (ജെ യു) സംഭാവന നല്കി, ”ചിത്രലേഖ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനായി തന്റെ ഗവേഷണ ഗൈഡിന്റെ ഭാര്യ ഹൈമാബതി ഭട്ടാചാര്യയുടെ സ്മരണയ്ക്കായി ആറ് ലക്ഷം രൂപ ജെ.യുവിന് സംഭാവന ചെയ്തതായും ചിത്രലേഖ മല്ലിക് വ്യക്തമാക്കുന്നു.
2002 ല്‍ നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (എന്‍എഎസി) അംഗങ്ങളുടെ സന്ദര്‍ശനത്തിന് മുമ്പ് അടിസ്ഥാന സൗകര്യ വികസനത്തിനായി വിക്ടോറിയ ഇന്സ്റ്റിറ്റിയൂഷന് 50,000 രൂപ നല്‍കിയതാണ് വിദ്യാഭ്യാസ മേഖലയിലേക്കുള്ള തന്റെ ആദ്യ സംഭാവനയെന്നും ചിത്രലേഖ ഓര്‍മ്മിക്കുന്നു.
മാതാപിതാക്കളുടെ പേരില്‍ ഹൗറയിലെ ഇന്ത്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് മെഡിസിന് 31ലക്ഷം നല്‍കിയതാണ് പ്രൊഫസര്‍ ചിത്രലേഖയുടെ മറ്റൊരു പ്രധാന സംഭാവന.
ബാക്കി തുക 2002 നും 2018 നും ഇടയില്‍ ദരിദ്രരുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി വിവിധ സ്ഥാപനങ്ങളില്‍ സംഭാവന ചെയ്തതായി മല്ലിക് പറഞ്ഞു.
ഭൗതിക സുഖങ്ങളെ ഉപേക്ഷിച്ച് ലളിതമായ ജീവിതം നയിക്കാനും ഉപനിഷത്തുകള്‍ ഞങ്ങളെ പഠിപ്പിച്ചു. എന്റെ ദൈനംദിന ചെലവുകള്‍ക്ക് എനിക്ക് എത്രത്തോളം പണം ആവശ്യമാണെന്ന ചിന്തയില്‍ നിന്ന് ഇതിനുള്ള ഉത്തരം ലഭിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് കൂടി സംഭാവനകള്‍ നല്കാന് ആലോചിക്കുന്നതായി റിട്ടയേര്‍ഡ് പ്രൊഫസര്‍ പറഞ്ഞു.
പണ്ഡിറ്റ് ബിധുഭൂഷൺ ഭട്ടാചാര്യയുടെ പേരില്‍ റിസര്‍ച്ച് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിന് മല്ലിക് 50 ലക്ഷം രൂപ സര്‍വകലാശാലയ്ക്ക് സംഭാവന ചെയ്തതായി മുതിര്‍ന്ന ജെയു ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.
”പ്രൊഫസര്‍ ചിത്രലേഖ മല്ലിക് ഞങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. ഈ വര്‍ഷം പൂജ അവധിക്കാലം കഴിഞ്ഞാണ് അവര്‍ സര്‍വ്വകലാശാലയിലെത്തിയത്, ഫണ്ട് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയാനും ചിത്രലേഖ താല്പര്യപ്പെടാറുണ്ടെന്ന് ജെയു സര്‍വ്വകലാശാല ആര്‍ട്സ് ഫാക്കല്‍റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.