ന്യൂഡല്‍ഹി: കേസിലെ പ്രതികളുടെ ശിക്ഷ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി മാറ്റിവെച്ചു. ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിവെച്ചത്. ഇതോടെ പ്രതികളുടെ വധ ശിക്ഷ വൈകുമെന്ന് വ്യക്തമായി.
വധശിക്ഷയ്‌ക്കെതിരെ പ്രതികളില്‍ ഒരാളായ അക്ഷയ് താക്കൂര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുന: പരിശോധന ഹര്‍ജി ഡിസംബര്‍ 17ന് പരിഗണിക്കും. ശേഷം നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജി പരിഗണിക്കാമെന്നാണ് ഡല്‍ഹി കോടതി വ്യക്തമാക്കിയത്. വധശിക്ഷ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിലാണ് പരിഗണിക്കുക. നേരത്തെ മറ്റു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.
നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയുടെ ഭാഗമായി കേസിലെ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പാട്യാല ഹൗസ് കോടതിയിലാണ് ഹാജരാക്കിയത്. വധശിക്ഷയ്‌ക്കെതിരെ പ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന നിര്‍ഭയയുടെ അമ്മയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പ്രതി 2015-ല്‍ മോചിതനായി.