ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ് നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് കോടതി ഹര്‍ജിയില്‍ വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് സിംഗ് ഠാക്കൂര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കച്ചത്.
കേസില്‍ രാഷ്‌ട്രീയ അജണ്ടയാണെന്നും, വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. കേസിന്റെ തുടക്കം മുതല്‍ രാഷ്‌ട്രീയക്കാരുടെ സമ്മര്‍ദം പ്രകടമാണ്. വിചാരണ നീതിപൂര്‍വ്വമല്ല. ഡല്‍ഹി ഗ്യാസ് ചേംബറായതിനാല്‍ ഇവിടെ പ്രത്യേക വധശിക്ഷ ആവശ്യമില്ല. കേസില്‍ സിബിഐ അന്വേണം നടത്തിയിട്ടില്ലെന്നും പ്രതി ഭാഗം അഭിഭാഷകന്‍ ആരോപിച്ചു. പ്രതി ഭാഗത്തിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാനാണു പ്രതിഭാഗം അഭിഭാഷകരുടെ ശ്രമമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ചിലര്‍ ദയാഹര്‍ജി നല്‍കി പിന്നീടു പിന്‍വലിക്കുന്നത് ഇതിനു വേണ്ടിയാണ്. എത്രയും പെട്ടെന്നു വിധി നടപ്പാക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവന്‍ ഗുപ്ത (23), വിനയ് ശര്‍മ (24) എന്നിവരുടെ ഹരജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. നിര്‍ഭയയുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
നിര്‍ഭയയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ആറ് പ്രതികളില്‍ പേരില്‍ നാലുപേരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടത്. രാം സിംഗ് ആത്മഹത്യ ചെയ്തു. മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകത്തതിനാല്‍ മൂന്ന് വര്‍ഷത്തെ തടവിനു ശേഷം വിട്ടയച്ചിരുന്നു. 2012 ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തിയത്.