ഇൻഡോർ: പുതുവർഷത്തിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20 യിൽ 7 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 143 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റി നഷ്ടത്തിൽ 15 പന്തുകൾ ബാക്കി നിൽക്കെയാണ് അനായാസ ജയം സ്വന്തമാക്കിയത്. രാഹുൽ 45 ഉം ശിഖർ ധവാൻ 32 ഉം ശ്രേയസ് അയ്യർ 34ഉം റൺസെടുത്ത് പുറത്തായപ്പോൾ നായകൻ വിരാട് കോഹ് ലി 30 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്കയെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസിനൊതുക്കുകയായിരുന്നു. രണ്ട് റണ്‍സിനിടയിലാണ് ലങ്കയ്‌ക്ക് അവസാന മൂന്നു വിക്കറ്റ് നഷ്ടമായത്. ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ അഞ്ചു പേര്‍ക്കും വിക്കറ്റ് ലഭിച്ചു. ശാര്‍ദ്ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റും ജസ്പ്രീത് ബൂമ്ര വാഷിങ്ടണ്‍ സുന്ദർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഈ മാസം പത്താം തീയതി പൂനെയിലാണ് പരമ്പരയിലെ അവസാന മത്സരം.















