ലക്നൗ : അയോദ്ധ്യയെ സ്മാർട് സിറ്റിയാക്കി മാറ്റാനുള്ള മാസ്റ്റർ പ്ലാനുമായി യോഗി സർക്കാർ .അയോദ്ധ്യ, ഗോരഖ്പൂർ എന്നിവയുൾപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ചാണ് സ്മാർട് സിറ്റി ഉണ്ടാക്കുന്നത് . യു പിയിലെ ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകൾ വികസിപ്പിക്കാൻ 2019 നവംബറിൽ യോഗി സർക്കാർ പദ്ധതിയിട്ടിരുന്നു . ഇതുമായി ബന്ധപ്പെട്ടാണ് സ്മാർട് സിറ്റി ആവിഷ്ക്കരിക്കുന്നത് .
സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ഓരോ മുനിസിപ്പൽ കോർപ്പറേഷനും 50 കോടി രൂപ നൽകാമെന്നും ധാരണയായി. അയോദ്ധ്യ, ഗോരഖ്പൂർ എന്നിവയ്ക്ക് പുറമെ മീററ്റ്, ഗാസിയാബാദ്, ഫിറോസ്ബാദ്, മഹുറ-വൃന്ദാവൻ, ഷാജഹാൻപൂർ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് അഞ്ച് കോർപ്പറേഷനുകൾ. പദ്ധതിയുടെ ഭാഗമായി യുപി സർക്കാർ തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിൽ 2031 നുള്ളിൽ അയോദ്ധ്യയിൽ പൂർത്തീകരിക്കാൻ നിശ്ചയിച്ചിരിക്കുന്ന പ്രധാന വികസന പദ്ധതികളും വിശദീകരിക്കുന്നുണ്ട് .
രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള വിധി വന്നതിനു ശേഷം അയോദ്ധ്യയെ ക്ഷേത്ര നഗരിയായാണ് യുപി സർക്കാർ കണക്കാക്കുന്നത് . അതിനനുസരിച്ചുള്ള വികസന പദ്ധതികളും ആവിഷ്ക്കരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട് .സരയൂ നദീ തീരത്ത് 151 മീറ്റർ ഉയരത്തിലുള്ള ശ്രീരാമ ശില്പം നിർമ്മിക്കാനും പദ്ധതിയുണ്ട് . അയോദ്ധ്യയെ രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് യോഗി സർക്കാരിന്റെ തീരുമാനമെന്ന് അയോദ്ധ്യ മേയർ റിഷികേശ് ഉപാദ്ധ്യായ പറഞ്ഞു .