ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ അവയവ ദാനത്തിന് പ്രേരിപ്പിക്കണ മെന്നാവശ്യപ്പെട്ട റാകോ എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അവയവ ദാനവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കാന്‍ കുറ്റവാളികളെ നേരിട്ട് കാണാന്‍ അനുവദിക്കണമെന്നും എന്‍ജിഒ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് എന്‍ജിഒ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. റോഡ് ആന്റി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(റാകോ) അംഗമായ രാഹുല്‍ ശര്‍മയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സതീഷ് കുമാര്‍ അറോറയാണ് ഹര്‍ജി പരിഗണിച്ചത്. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും പ്രതികളെ നേരിട്ട് കാണാനുള്ള സാഹചര്യം ഒരിക്കലും അനുവദിക്കില്ല. തിഹാര്‍ ജയില്‍ അധികൃതരും നേരിട്ട് അനുമതി നല്‍കില്ലെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മരണ വാറണ്ട് പ്രഖ്യാപിച്ചതിന് ശേഷം പ്രതികളെ കാണാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമാണ് അനുവാദമുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍ഫാന്‍ അഹമ്മദ് വാദിച്ചു. അപരിചിതര്‍ക്ക് ജയിലില്‍ പ്രവേശനമില്ല. അതുകൊണ്ടു തന്നെ എന്‍ജിഒയുടെ ഹര്‍ജിക്ക് യാതൊരു വിധ സാധുതയുമില്ലെന്നും ഇര്‍ഫാന്‍ വാദിച്ചു.
നിര്‍ഭയ കേസിലെ പ്രതികളായ വിനയ് സിങ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ എന്നിവരെ ജനുവരി 22 ന് തൂക്കിലേറ്റാനാണ് കോടതി വിധിച്ചത്. അതിനുള്ള മുന്നൊരുക്കങ്ങളും തിഹാര്‍ ജയില്‍ അധികൃതര്‍ തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം. അടുത്ത ദിവസം ട്രയല്‍ പരിശോധന നടത്തുമെന്ന് ജയില്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
2012 ഡിസംബര്‍ 16 ന് രാത്രിയാണ് ഡല്‍ഹിയില്‍ വെച്ച് നിര്‍ഭയ പെണ്‍കുട്ടി ക്രൂര മാനഭംഗത്തിന് ഇരയായത്. തുടര്‍ന്ന് ഡിസംബര്‍ 29-നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. 2013-ല്‍ പ്രതികളെ വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും 2020 ജനുവരി ഏഴിനാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.