രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി കുറിച്ച് ചേതേശ്വര്‍ പൂജാര. കര്‍ണാടകയ്‌ക്കെതിരായി നടന്ന മത്സരത്തിലാണ് സൗരാഷ്‌ട്രക്ക് വേണ്ടി പൂജാര സെഞ്ച്വറിയടിച്ചത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 സെഞ്ച്വറികൾ കുറിക്കുന്ന താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് പൂജാരയെ തേടിയെത്തിയത്.
ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രം സ്വന്തമാക്കിയ നേട്ടമാണ് പൂജാരയും കൈവരിച്ചിരിക്കുന്നത്. നിലവില്‍ 81 വീതം സെഞ്ച്വറികള്‍ നേടിയ സച്ചിനും ഗവാസ്‌കറുമാണ് പട്ടികയില്‍ ഒന്നാമത്. 68 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികളാണ് രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ളത്.
നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യാന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അലിസ്റ്റര്‍ കുക്ക്(65), വസീം ജാഫര്‍(57), ഹാഷിം അംല(52) എന്നിവരാണ് പൂജാരക്ക് മുന്നിലുള്ളത്. വിരാട് കോഹ്‌ലി(34), അജിങ്ക്യ രഹാനെ(32) എന്നിവരാണ് സെഞ്ച്വറികളുടെ എണ്ണത്തില്‍ പൂജാരക്ക് പിന്നിലുള്ളത്.















