മുംബൈ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്‌ക്ക് 10 വിക്കറ്റ് ജയം. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും ആരോൺഫിഞ്ചിന്റെയും തകർപ്പൻ സെഞ്ച്വറി പ്രകടനമാണ് സന്ദർശകർക്ക് അനായാസ ജയം സമ്മാനിച്ചത്. 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസിസ് 37.4 ഓവറിലാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 49.1 ഓവറിലാണ് ഓസിസ് എറിഞ്ഞിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയാണുണ്ടായത്. 10 റൺസുമായി ഹിറ്റ്മാൻ രോഹിത് ശർമ്മ മടങ്ങി. പിന്നാലെയെത്തിയ രാഹുലിനെ കൂട്ടുപിടിച്ച് ശിഖർ ധവാൻ സ്കോർ പതിയെ ഉയർത്തി. 74 റൺസ് നേടിയ ധവാനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്. 121 റൺസ്. സ്കോർ 134 നിൽക്കേ 47 റൺസുമായി രാഹുൽ മടങ്ങി. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കൂടാരം കയറി. 134ന് ഒന്ന് എന്ന നിലയിൽ നിന്ന് അഞ്ചിന് 164 എന്ന നിലയിലേക്ക് ഇന്ത്യയെത്തി.
ആറാം വിക്കറ്റിൽ ഋഷഭ് പന്തും രവീന്ദ്ര ജഡേജയുെ ഒന്നിച്ചതോടെ ഇന്ത്യ 200 കടന്നു. പന്ത് 28 റൺസും ജഡേജ 24 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ മുഹമ്മദ് ഷമിയും കുൽദീപ് യാദവും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. ഓസ്ട്രേലിയയ്‌ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ് റിച്ചാർഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും ആദം സാംപ ആഷ്ടൻ ആഗർ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
അതേസമയം, പരിക്കേറ്റ് ഋഷഭ് പന്തിന് പകരം ലോകേഷ് രാഹുലാണ് ഇന്ത്യയ്‌ക്ക് വേണ്ടി വിക്കറ്റ് കാത്തത്.