കൊൽക്കത്ത: എടികെ എഫ്‌സിയുടെ ഉടമസ്ഥരും നടത്തിപ്പുകാരുമായ ആർപിഎസ്ജി ഗ്രൂപ്പ്, മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബിന്റെ ഭൂരിപക്ഷ ഓഹരിയിൽ നിക്ഷേപത്തിനൊരുങ്ങുന്നു. അതിവേഗം വളരുന്ന പ്രൊഫഷണൽ ഇന്ത്യൻ ഫുട്ബോളിന്റെ കരുത്തുറ്റ ഭാഗമാകാൻ, ഈ രണ്ട് ഫുട്ബോൾ ക്ലബ്ബുകളും ലയിച്ച് പുതിയ ക്ലബ്ബായി രൂപംകൊള്ളും.
പുതിയ ഫുട്ബോൾ ക്ലബ്ബിൽ എടികെ, മോഹൻ ബഗാൻ എന്നിവരുടെ ബ്രാൻഡ് നാമങ്ങൾ ഉണ്ടാകും. ആർപിഎസ്ജി ഗ്രൂപ്പ് പുതിയ ക്ലബ്ബിന്റെ 80 ശതമാനം ഭൂരിപക്ഷ ഓഹരി ഉടമകളായി മാറുമ്പോൾ, ബാക്കി 20% ഓഹരികൾ മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാകും. ലയിപ്പിച്ച ക്ലബ് 2020 ജൂൺ ആദ്യം മുതൽ നിലവിൽ വരും. കൂടാതെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കലണ്ടറിലെ മറ്റ് പ്രധാന മത്സരങ്ങളോടൊപ്പം 2020-21 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും മത്സരിക്കും.
1889 ൽ സ്ഥാപിതമായ നൂറിലധികം പ്രധാന കിരീടങ്ങൾ നേടിയ 130 വർഷം പഴക്കമുള്ള ക്ലബ്ബാണ് മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് . രാജ്യത്തെ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ പര്യായമാണ് മോഹൻ ബഗാൻ. 1911 ജൂലൈ 29 ന് ഈസ്റ്റ് യോർക്ഷയർ റെജിമെന്റിനെ പരാജയപ്പെടുത്തി ക്ലബ് ഐഎഫ്‌എ ഷീൽഡ് നേടി, ചരിത്രം സൃഷ്ടിക്കുകയും സാമ്രാജ്യത്വ ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സ്വാധീനിക്കുകയും ചെയ്തു. ഈ പ്രസിദ്ധമായ വിജയത്തിന്റെ സ്മരണയ്‌ക്കായി അതിന്റെ അനശ്വരമായ പതിനൊന്നംഗ ടീമിനെയും ബഹുമാനിക്കുന്നതിനായി 1989 ൽ കേന്ദ്ര സർക്കാർ ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒരു ക്ലബ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ഏക തപാൽ സ്റ്റാമ്പാണിത്. ക്ലബ്ബിനെ ‘നാഷണൽ ക്ലബ് ഓഫ് ഇന്ത്യ’ എന്നും പ്രഖ്യാപിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടുതവണ ചാമ്പ്യൻമാരായശക്തമായ ടീമാണ് എടികെ. 2014 ലെ ഉദ്ഘാടന ഹീറോ ഐഎസ്‌എൽ സീസണിൽ വിജയിക്കുകയും 2016 ൽ ആ നേട്ടം ആവർത്തിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ തവണ ഐഎസ്‌എൽ ട്രോഫി നേടിയ രണ്ട് ക്ലബ്ബുകളിൽ ഒന്നാണ് എടികെ.