രാജ്കോട്ട്: ലോകകപ്പിൽ ശിഖർ ധവാന് പരിക്കേറ്റ് മടങ്ങേണ്ടി വന്നതോടെയാണ് ലോകേഷ് രാഹുലിന് ടീം ഇന്ത്യയുടെ ഓപ്പണറാകാൻ ക്ഷണം ലഭിച്ചത്. രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത രാഹുൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പരിക്ക് മാറി ധവാൻ തിരിച്ചെത്തിയപ്പോൾ മികച്ച ഫോമിലുള്ള രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ മാനോജ്മെന്റ് തയ്യാറായില്ല.
ഓസിസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ കോഹ് ലിയ്‌ക്ക് പകരക്കാരനായി മൂന്നാം നമ്പറിലിറങ്ങിയ രാഹുൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അർദ്ധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെയായിരുന്നു രാഹുൽ പുറത്തായത്. ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് പരിക്കേറ്റതോടെ ടീമിന്റെ വിക്കറ്റ് കാത്തതും രാഹുലായിരുന്നു.
എന്നാൽ മൂന്നാം നമ്പറിൽ നിന്ന് നാലാം നമ്പറിലേക്ക് മാറിയ നായകൻ കോഹ് ലിയ്‌ക്ക് കാര്യമായി തിളങ്ങാനായില്ല. അതോടെ രണ്ടാം ഏകദിനത്തിൽ ടീമിന്റെ ബാറ്റിംഗ് ഓർഡറിൽ വീണ്ടും മാറ്റമുണ്ടായി. ആദ്യ മത്സരത്തിൽ വൺഡൗണായി ഇറങ്ങിയ രാഹുൽ ശ്രേയസ് അയ്യരിനും പിന്നിൽ അഞ്ചാമനായാണ് ഇറങ്ങിയത്.
പൊസിഷൻ തനിക്ക് പ്രശ്നമല്ലെന്ന് അടിവരയിട്ടുറപ്പിക്കുന്ന പ്രകടനമാണ് ഇന്നും രാഹുൽ പുറത്തെടുത്തത്. 52 പന്തിൽ 80 റൺസെടുത്ത രാഹുലിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഒപ്പം മത്സരത്തിൽ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനവും രാഹുൽ ഏറ്റെടുത്തു.