രാജ്‌കോട്ട്: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 340 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖർ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. രോഹിത് 42 റണ്‍സ് നേടി പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെയാണ് പുറത്തായത്.
നായകന്‍ വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ തിരിച്ചെത്തി ധവാനുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. കോഹ്‌ലി 76 പന്തില്‍ 78 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ആളിക്കത്തിയ കെ.എല്‍ രാഹുലാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രാഹുല്‍ 52 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറുകളും സഹിതം 80 റണ്‍സ് നേടി.
ഓസ്‌ട്രേലിയക്ക് വേണ്ടി കെയ്ന്‍ റിച്ചാഡ്‌സണ്‍ രണ്ടും ആദം സാംപ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി.