രാജ്കോട്ട് : രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയെ 36 റൺസിന് തോൽപിച്ച് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 341 റൺസ് വിജയലക്ഷ്യം കാണാനാകാതെ ഓസ്ട്രേലിയ 49.1 ഓവറിൽ 304ന് പുറത്തായി. ജയത്തോടെ പരമ്പര പ്രതീക്ഷകൾ ഇന്ത്യ സജീവമാക്കി (1–1). ഞായറാഴ്ച ബെംഗളൂരുവിൽ നടക്കുന്ന ഏകദിനത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും .
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു . ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ ഓസീസിനെ വട്ടം കറക്കിയ മത്സരമായിരുന്നു രാജ്കോട്ടിൽ കണ്ടത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബോളർമാർ ഓസീസിനെ കൈപ്പിടിയിലൊതുക്കി .
മറുപടി ബാറ്റിങ്ങിൽ സ്റ്റീവ് സ്മിത്ത് (102 പന്തിൽ 98), ലബുഷെയ്ൻ (47 പന്തിൽ 46), ക്യാപ്റ്റൻ ആരണ്‍ ഫിഞ്ച് (48 പന്തിൽ 33) എന്നിവർക്കു മാത്രമാണു കാര്യമായ ബാറ്റിംഗ് പ്രകടനം നടത്താനായത് .
മനീഷ് പാണ്ഡെയാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.തൊട്ടുപിന്നാലെ ഓസീസ് ക്യാപ്റ്റൻ പുറത്തേയ്‌ക്ക് . സ്റ്റീവ് സ്മിത്തും ലബുഷെയ്നും ചേർന്നു ഓസ്ട്രേലിയന്‍ സ്കോർ 171ൽ എത്തിച്ചെങ്കിലും , ലബുഷെയ്നെ രവീന്ദ്ര ജഡേജ പുറത്താക്കി.
ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് കിട്ടി. മുഹമ്മദ് ഷമി മൂന്നും നവ്ദീപ് സെയ്നി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ വീഴ്‌ത്തി. ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റ് നേടി.
ഓപ്പണർ ശിഖർ ധവാൻ (90 പന്തിൽ 96), ക്യാപ്റ്റൻ വിരാട് കോലി (76 പന്തിൽ 78), കെ.എൽ. രാഹുൽ (52 പന്തിൽ 80) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ വമ്പൻ സ്കോറിലെത്തിയത്. രോഹിത് ശർമ (42), ശ്രേയസ് അയ്യർ (7), മനീഷ് പാണ്ഡെ (2) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. രവീന്ദ്ര ജഡേജ (20), മുഹമ്മദ് ഷാമി (1) എന്നിവര്‍ പുറത്താകാതെ നിന്നു.