തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി വി കെ ഇബ്രഹിം കുഞ്ഞ് പണം കൈമാറിയെന്ന കേസ് ഹൈക്കോടതി അടുത്തമാസം 18 ലേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
ഹർജിയില്‍ എന്‍ഫോഴസ്മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈകോടതി നിലപാട് തേടിയിരുന്നെങ്കിലും വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇഡി ഹൈക്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് നിലവിലെ അവസ്ഥയെന്തെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2016 നവംബര്‍ 16ന് പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി. എ അബ്ദുള്‍ സമീര്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ ചന്ദ്രികയുടെ പേരിലുള്ള അക്കൗണ്ടില്‍ പത്ത് കോടി രൂപയും എസ്ബിഐ കലൂര്‍ ശാഖയില്‍ വന്‍തുകയും നിക്ഷേപിച്ചതായാണ് ഹര്‍ജിയിലെ ആരോപണം.
മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജുമായി ചേര്‍ന്ന് നടത്തിയ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്നും ലഭിച്ച തുക വെളുപ്പിക്കലാണ് ഇതിന് പിന്നിലെ ലക്ഷ്യം. പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.