ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തനം. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ 24 കാരിയായ പെണ്‍കുട്ടിയെ വിവാഹ വേദിയില്‍ വെച്ച് മുസ്ലീം യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. കറാച്ചിയില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയുള്ള ഹാല നഗരത്തിലാണ് സംഭവം നടന്നത്.
പ്രാദേശിക പോലീസ് അധികൃതരുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഒരു സംഘം ആളുകള്‍ വിവാഹ വേദിയില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. ഷാരൂഖ് ഖുല്‍ എന്ന മുസ്ലീം യുവാവും സംഘവുമാണ് മകളെ ബലമായി തട്ടിക്കൊണ്ട് പോയതെന്നും പിതാവ് ആരോപിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പാകിസ്താനില്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞ ദിവസം ജേക്കബാബാദ് ജില്ലയില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. പാകിസ്താനിലെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും താമസിക്കുന്ന സിന്ധ് പ്രവിശ്യയില്‍ ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.