തിരുവനന്തപുരം : ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്ക്കരിക്കാൻ ഓർത്തഡോക്സ്,യാക്കോബായ സഭാംഗങ്ങൾക്ക് അവകാശം നൽകുന്ന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും അന്തരിച്ചവർക്ക് മാന്യമായ സംസ്ക്കാരം ഉറപ്പാക്കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പഞ്ചായത്തി രാജ് ,മുൻസിപ്പാലിറ്റി ഭേദഗതി ബില്ലും നിയമസഭ ഇന്ന് പാസാക്കി.
ഓർത്തഡോക്സ് – യാക്കോബായ സഭകൾക്കിടയിലെ തർക്കത്തെ തുടർന്ന് ശവമടക്ക് നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ശവമടക്കലിന് അവകാശം നൽകുന്ന ബിൽ സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന്റെയും മറ്റ് ക്രിസ്ത്യൻ സഭകളുടെയും അഭിപ്രായം കണക്കിലെടുത്ത് നിയമം യാക്കോബായ ,ഓർത്തഡോക്സ് സഭകൾക്ക് മാത്രം ബാധകമാക്കിക്കൊണ്ടും ശവം എന്നതിന് പകരം മൃതദേഹം എന്ന വാക്ക് ഉൾപ്പെടുത്തിക്കൊണ്ടുമാണ് ബിൽ സബ്ജക്ട് കമ്മറ്റി അംഗീകരിച്ചത്.
ബിൽ പരിഗണിച്ചപ്പോൾ മുഖ്യമന്ത്രി സഭയിൽ ഇല്ലാതിരുന്നത് ശ്രദ്ധേയമായി. മറ്റ് വിഭാഗങ്ങളിൽപ്പെട്ടവരെ ബില്ല് ബാധിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ആശങ്കകൾ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ നീട്ടിവെക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. സർക്കാർ ഒരു തെരഞ്ഞെടുപ്പിനെയും ഭയക്കുന്നില്ല.വോട്ടർ പട്ടിക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ നേരിട്ട് ഹാജരായി വീണ്ടും വോട്ടർ പട്ടികയിൽ പേരു ചേർക്കണമെന്ന വ്യവസ്ഥ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോടതി വിധി അനുസരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ മറുപടി നൽകി.