ഇൻഡോനേഷ്യ , മലേഷ്യ , നേപ്പാൾ , ഇന്ത്യ എന്നിവടങ്ങളിൽ നിന്നും വന്ന പതിനാറു അന്താരാഷ്ട്ര താരങ്ങളോടൊപ്പം ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ കഴിഞ്ഞയാഴ്ചകളിൽ നടന്ന സീനിയർ സീരീസ് വിജയികൾക്കും സെമി ഫൈനലിസ്റ്റുകൾ ഉൾപ്പെടെ പത്തു താരങ്ങൾക്കും മത്സരിക്കുവാൻ അവസരം ലഭിച്ചു.ഇന്റർനാഷണൽ സിംഗിൾസ് ഫൈനൽസ് മലേഷ്യൻ താരങ്ങളുടെ മത്സരമായി മാറി. സെമി ഫൈനലുകളിൽ ഇന്ത്യൻ, നേപ്പാളി എതിരാളികളെ ആയാസരഹിതമായി തോൽപിച്ചാണ് മലേഷ്യൻ താരങ്ങൾ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.സുൽക്കർനൈൻ ഇസ്കന്ദർ മലേഷ്യക്കാരൻ തന്നെയായ ഗോഹ് ചിൻ ജിയ്പ് നെ മൂന്നു സെറ്റുകൾ നീണ്ട അത്യന്തം ആവേശകരമായ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.പ്രവചനാതീതമായ ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാമത്തെ സെറ്റ് കൈവിട്ടു പോയെങ്കിലും മൂന്നാം സെറ്റിലെ ഗോഹ് ചിൻ ജിയ്പ് ന്റെ പോരാട്ടത്തെ അതെ നാണയത്തിൽ തിരിച്ചടിച്ചാണ് സുൽക്കർനൈൻ ഇസ്കന്ദർ ചാമ്പ്യനായത്. സ്കോർ: 24-26, 21-13, 23-21ഐ.എസ്.സി -അപെക്സ് എവർ റോളിംഗ് ട്രോഫിയും സുൽക്കർനൈൻ സ്വന്തമാക്കി.
ഇന്റർനാഷണൽ ഡബിൾസ് ഫൈനൽസിൽ ഇൻഡോനേഷ്യൻ ജോഡികളാണ് വിജയിച്ചത്. പ്രസെയ്ത്യാ അൽഫിയാൻ, പുതേര അഗ്രിപ്പിന സഖ്യം ഇന്ത്യൻ താരങ്ങളായ ഇഷാൻ ഭട്ട്നാഗർ, വിഷ്ണുവർധൻ ഗൗഡ് എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. പരിചയ സമ്പന്നരായ ഇൻഡോനേഷ്യൻ താരങ്ങൾക്കു വെല്ലുവിളിയുയർത്താൻ ഇന്ത്യൻ ജോഡികൾക്കു മത്സരത്തിലെ ഒരു ഘട്ടത്തിലും സാധിച്ചിരുന്നില്ല. സ്കോർ: 21-12, 21-12നേരത്തെ നടന്ന സെമി ഫൈനലുകളിൽ യു എ യിൽ നിന്നുള്ള മലയാളി സഹോദര ജോഡികളായ മുനവർ, മുനൈസ് സഖ്യത്തെ തോൽപ്പിച്ചു ഇൻഡോനേഷ്യൻ താരങ്ങളും ഇന്ത്യൻ താരങ്ങൾ തന്നെയായ ഡാനിയേൽ സയ്യദ്, ഹേമന്ത ഗൗഡ സഖ്യത്തെ പരാജയപ്പെടുത്തി ഇഷാൻ ഭട്ട്നാഗർ, വിഷ്ണുവർധൻ ഗൗഡ് ജോഡിയും ഫൈനലിലെത്തി.
ഇന്റർനാഷണൽ സീരീസിന് മുന്നോടിയായി നടന്ന യു എ യി തല സീനിയർ മത്സരങ്ങളിൽ ഒട്ടേറെ മലയാളികൾ വിജയികളായി.ഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡണ്ട് ഡി. നടരാജൻ , ജനറൽ സെക്രട്ടറി സത്യ ബാബു, ട്രെഷറർ ലിംസൺ ജേക്കബ്, ജനറൽ ഗവർണർമാരായ അമീൻ അബ്ദുൽ ഖാദർ, പി ഹിഷാം, മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങൾ , സ്പോൺസർമാർ, ഒഫീഷ്യലുകൾ, എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സെർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എ. എം. നിസാർ, സ്പോർട്സ് സെക്രട്ടറി പ്രകാശ് തമ്പി, സെക്ഷൻ സെക്രട്ടറി നൗഷാദ്, രാജൻ പാലക്കൽ, ദിലീപ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
—