ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുന്ന മഹാ മേളയ്ക്കാണ് ഏപ്രിൽ 9 മുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുന്നത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ കോൺസൽ ജനറൽ വിപുൽ രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസിന്റെ പ്രഖ്യാപനം നടത്തി.കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്,വി. മുരളീധരൻ എന്നിവരടക്കമുള്ള പ്രമുഖർ പരിപാടിയുടെ ഭാഗമാകുമെന്ന് വിപുൽ അറിയിച്ചു. ആയുർവേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പാരമ്പര്യ ചികിത്സാ രീതികളെ ലോകത്തിന് പരിചയപ്പെടുത്തുക, ചെലവ് കുറഞ്ഞ ഇത്തരം ചികിത്സാ സമ്പ്രദായങ്ങളെ കൂടുതൽ ജനകീയമാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടക്കുന്ന ആയുഷ് കോൺഫറൻസിൽ ഇരുപത്തിയഞ്ചോളം വിദേശ രാജ്യങ്ങളുടെ 1200 ഓളം പ്രതിനിധികൾ പങ്കെടുക്കും.ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധവും, നിയന്ത്രണവും പാരമ്പര്യ ചികിത്സാ രീതികളിലൂടെ എന്ന വിഷയത്തിന്മേൽ മുപ്പതോളം വിദഗ്ധരുടെ പ്രഭാഷണങ്ങൾക്ക് ആയുഷ് കോൺഫറൻസ് വേദിയാകും. കോൺഫറൻസിനോടനുബന്ധിച്ച് ഒരുക്കുന്ന എക്സിബിഷൻ പൊതുജനങ്ങൾക്ക് മൂന്നു ദിവസവും സൗജന്യമായി സന്ദർശിക്കാം. പൊതുജനങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ ക്ളാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രതിനിധി സമ്മേളനത്തിൽ ഇന്ത്യ ,അമേരിക്ക , യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുൾപ്പടെയുള്ള പ്രതിനിധികൾ പങ്കെടുക്കും.കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ദുബായ് ഇന്ത്യൻ കോൺസുലേറ്റും, സയൻസ് ഇന്ത്യ ഫോറവും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ലോക ആയുർവേദ ഫൗണ്ടേഷൻ,നാഷണൽ ആയുർവേദ സ്റ്റുഡന്റസ് ആൻഡ് യൂത്ത് അസോസിയേഷൻ,ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ തുടങ്ങിയ കൂട്ടായ്മകളും ആയുഷ് കോൺഫറൻസുമായി സഹകരിക്കുന്നുണ്ട്. സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരി സിദ്ധാർഥ് ബാലചന്ദ്രൻ,വിജ്ഞാൻ ഭാരതി സെക്രട്ടറി ജനറൽ ജയന്ത് സഹസ്രബുദ്ധെ, സയൻസ് ഇന്ത്യ ഫോറം യു.എ.ഇ പ്രസിഡന്റ് ഡോ: സതീഷ് കൃഷ്ണൻ, ആയുഷ് സംഘാടക സമിതി ജനറൽ സെക്രട്ടറി ഡോ വി എൽ ശ്യാം, എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.