ന്യൂഡല്‍ഹി; ജഡ്ജിമാരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയെകുറിച്ച് അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ പരാമര്‍ശിച്ച വാക്കുകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അരുണ്‍മിശ്ര വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റിനടുത്തുള്ള ഒരു പ്ലേ സ്കൂള്‍ മുദ്രവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര കോടതിയില്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
ജഡ്ജിമാരെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ആരെ കുറിച്ചെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞാല്‍ അത് ശരിയായ മനോഭാവത്തോടെ സ്വീകരിക്കണമെന്നുമായിരുന്നു ജസ്റ്റിസ് മിശ്രയുടെ വാക്കുകള്‍ .
പ്രധാനമന്ത്രി ബഹുമുഖ പ്രതിഭയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞതാണ് ചിലര്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. മോദി ‘രാജ്യാന്തരതലത്തില്‍ പ്രശസ്തി നേടിയ ദര്‍ശകനാ’ണെന്നും ‘ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖപ്രതിഭ’യാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ നടന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ‘നീതിന്യായ വ്യവസ്ഥയും മാറുന്ന ലോകവും’ ഉദ്ഘാടനച്ചടങ്ങില്‍ ആയിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര മോദിയെകുറിച്ച് സംസാരിച്ചത്.അന്താരാഷ്ട്ര പരിപാടിയിൽ സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞതാണ് വിവാദമാക്കിയത്.