ന്യൂഡൽഹി : വ്യാജവാർത്ത പ്രചരിപ്പിച്ചതിന് വാൾ സ്ട്രീറ്റ് ജേണലിനെതിരെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ സഹോദരന്റെ പരാതി. ഭീകരർ താലിബാൻ രീതിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ അങ്കിത് ശർമ്മയുടെ കൊലപാതകികൾ ജയ് ശ്രീരാം വിളിച്ചതായി സഹോദരൻ പറഞ്ഞെന്ന വാർത്ത നൽകിയതിനെ തുടർന്നാണ് പരാതി നൽകിയത് . അങ്കിതിന്റെ സഹോദരൻ അങ്കുർ ശർമ്മയാണ് പരാതി നൽകിയത്.
ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അങ്കിത് ശർമ്മയെ ജയ് ശ്രീരാം വിളിച്ച് വന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നെന്ന് സഹോദരൻ അങ്കുർ ശർമ്മ പറഞ്ഞെന്നായിരുന്നു വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് തന്റെ കുടുംബത്തെയും സഹോദരനേയും മന:പൂർവ്വം അവഹേളിക്കാനുള്ള ശ്രമമാണെന്ന് അങ്കുർ ശർമ്മ വ്യക്തമാക്കി. താൻ ഇങ്ങനെ പറഞ്ഞിട്ടേയില്ലെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ഡൽഹി പൊലീസിലും മഹാരാഷ്ട്ര പൊലീസിലുമാണ് കേസ് നൽകിയിരിക്കുന്നത്.
അങ്കിത് ശർമ്മയുടെ വധത്തിനു പിന്നിൽ എ.എ.പി കൗൺസിലർ താഹിർ ഹസ്സന് പങ്കുണ്ടെന്നായിരുന്നു ആദ്യം മുതൽ കുടുംബം ആരോപിച്ചിരുന്നത്. ദൃക്സാക്ഷികളും ഇത് ശരിവെക്കുന്ന മൊഴികളാണ് നൽകിയത്. താഹിർ ഹസ്സന്റെ വീടിനു മുകളിൽ നിന്ന് മാരകായുധങ്ങളുടേയും പെട്രോൾ ബോംബുകളുടേയും വലിയ ശേഖരം തന്നെ കണ്ടെത്തുകയും ചെയ്തു. പെട്രോൾ ബോംബ് തൊടുത്തുവിടാൻ വേണ്ടി കെട്ടിടത്തിനു മുകളിൽ ഉറപ്പിച്ച പ്രത്യേക സംവിധാനവും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഡൽഹിയിലെ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ അതി ക്രൂരമായ രീതിയിലാണ് മതതീവ്രവാദികൾ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തിൽ നാനൂറിലധികം മുറിവുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാരീരികാവയവങ്ങൾ പോലും കീറി പുറത്തെടുത്ത നിലയിലായിരുന്നു.