വിഖ്യാത പരിശീലകനാണ് ഹോസെ മൗറീഞ്ഞോ. തന്റെ പരിശീലക മികവുകൊണ്ട് ഏവരെയും അമ്പരിപ്പിച്ച അദ്ദേഹമിപ്പോൾ കടന്നുപോകുന്നത് അത്ര നല്ല കാലത്തിലൂടെയല്ല. സ്വന്തം ടീമിനെ തുടർച്ചയായ ആറ് മത്സരങ്ങളിലാണ് അദ്ദേഹത്തിന് വിജയ തീരത്ത് എത്തിക്കാൻ സാധിക്കാതിരുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാൻ പോലും അദ്ദേഹത്തിന്റെ ടോട്ടനത്തിന് സാധിച്ചില്ല.
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിലും ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സിഗിനോട് തോറ്റാണ് ടോട്ടനം ഹോട്സ്പർസ് ക്വാർട്ടർ കാണാതെ പുറത്തായത്. ഫെബ്രുവരി 20-ന് നടന്ന ആദ്യ പാദ പ്രീക്വാർട്ടറിൽ ലെയ്പ്സിഗിനോട് തോറ്റതിന് ശേഷം പിന്നീടതുവരെ എല്ലാ പോരാട്ടങ്ങളിലുമായി ഒരു മത്സരം പോലും ടോട്ടനം ജയിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടോളം നീണ്ട പരിശീലകകരിയറിൽ ആദ്യമായാണ് മൗറീഞ്ഞോയ്‌ക്ക് തുടർച്ചയായി ആറ് മത്സരങ്ങളിൽ വിജയം നേടാനാകാത്തത്. ലെയ്പ്സിഗിനോട് രണ്ട് തവണ തോറ്റത് കൂടാതെ പ്രീമിയർ ലീഗിൽ ചെൽസിയോടും വോൾവറാംപ്ടനോടും തോറ്റു.
എഫ് എ കപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നോർവിച്ചാണ് ടോട്ടനത്തെ വീഴ്‌ത്തിയത്. ഇതിനിടയിൽ ഒരു ലീഗ് മത്സരത്തിൽ ബേൺലിയോട് പിടിച്ച സമനില മാത്രമാണ് മൗറീഞ്ഞോയ്‌ക്ക് ആശ്വസിക്കാനുള്ളത്. കളിക്കാരുടെ പരുക്കാണ് മൗറീഞ്ഞോയ്‌ക്ക് കനത്ത തിരിച്ചടി നൽകിയത്. മുൻനിര താരങ്ങളായ ഹാരി കെയിനും ഹ്യൂങ് മിൻസണും പരുക്കേറ്റ് പുറത്തായിട്ട് കുറച്ചായി. പിന്നാലെ ജനുവരിയിൽ ടീമിലെത്തിച്ച സ്റ്റീവൻ ബെർഗ്വിനും പരുക്കേറ്റ് പുറത്തായി.
സൂപ്പർ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയെ പുറത്താക്കിയാണ് ടോട്ടനം പകരം മൗറീഞ്ഞോയെ എത്തിച്ചത്. ചുമതലയേറ്റ ആദ്യ മത്സരങ്ങളിൽ മികച്ച വിജയങ്ങൾ നേടാൻ മൗറീഞ്ഞോക്കായി എന്നാൽ പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയി. ഇപ്പോൾ ലീഗിൽ എട്ടാമത് മാത്രമുള്ള ടോട്ടനത്തിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ലെങ്കിൽ മൗറീഞ്ഞോയുടെ ഭാവി ആശങ്കയിലാകുമെന്നുറപ്പ്.















