ന്യൂഡൽഹി: രാജ്യം ഒന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് ബിസിസിഐ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപയാണ് ബിസിസിഐ സംഭാവനയായി നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെ കൂടുതൽ ഊർജിതമാക്കുകയാണ് ലക്ഷ്യമെന്ന് ബിസിസിഐ അറിയിച്ചു.
ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മറ്റ് ഉദ്യോഗസ്ഥരും സംസഥാന അസോസിയേഷനുകളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങൾ മനസിലാക്കി കേന്ദ്രസർക്കാരിനൊപ്പം പ്രവർത്തിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ, സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി സംഭാവനയായി നൽകുമെന്ന് അറിയിച്ചിരുന്നു.
രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിരവധി കായിക താരങ്ങളാണ് സഹായവുമായി മുന്നോട്ട് വന്നത്. സച്ചിൻ ടെണ്ടുൽക്കറും ഗൗതം ഗംഭീറും 50 ലക്ഷം രൂപ വീതം സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു. സുരേഷ് റെയ്ന 52 ലക്ഷം രൂപ നൽകിയപ്പോൾ ബാഡ്മിന്റൺ താരം പി.വി സിന്ധു 10 ലക്ഷം രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.















