തിരുവനന്തപുരം: ഹൈക്കോടതി വിധി എതിരായതോടെ ലോക് ഡൗൺ കാലാവധി കഴിയും വരെ സംസ്ഥാനത്ത് മദ്യവിൽപ്പനയില്ലെന്ന് ഉറപ്പായി. വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണ് നിലവിലെ സർക്കാർ തീരുമാനം. ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃക്ഷ്ണൻ പറഞ്ഞു. സർക്കാരിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തിയത്.
ഡോക്ടർമാരുടെ കുറിപ്പടിയിൽ ബെവ്കോ വഴി മദ്യം നൽകണമെന്ന സർക്കാർ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാർ ഉത്തരവ് കേട്ടു കേൾവിയില്ലാത്തതും പരിഹാസ്യവുമാണെന്നും കോടതി വിലയിരുത്തി. മൂന്നാഴ്ച്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ അടക്കമുള്ളവ അടച്ചിടുകയും പരീക്ഷകൾ നിർത്തിവെക്കുകയും ചെയ്തപ്പോഴും സർക്കാർ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടാൻ തയ്യാറായിരുന്നില്ല. കേന്ദ്ര സർക്കാർ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചതോടെയാണ് മദ്യവിൽപന ശാലകൾ അടച്ചിടാൻ സർക്കാർ നിർബന്ധിതമായത്.