ന്യൂഡല്‍ഹി: സച്ചിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്‌സിനെ വിലയിരുത്തി ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ സച്ചിന്‍ അടിച്ചെടുത്ത 241 റണ്‍സാണ് മികവാര്‍ന്ന ഇന്നിംഗ്‌സായി വിന്‍ഡീസ് താരം ബ്രയാന്‍ ലാറ കരുതുന്നത്. 16-ാം വയസ്സില്‍ ടെസ്റ്റില്‍ കളിക്കാനാരംഭിച്ച സച്ചിനെന്ന പ്രതിഭ നീണ്ട 24 വര്‍ഷംകൊണ്ട് ടെസ്റ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായാണ് മടങ്ങിയതെന്നും ലാറ ചൂണ്ടിക്കാട്ടി.
‘ഇന്നത്തെകാലത്ത് 16-ാം വയസ്സില്‍ ടെസ്റ്റ് കളിക്കാനാരംഭിച്ച് 24 വര്‍ഷം വരെ തുടര്‍ന്നുപോകാന്‍ ആര്‍ക്കു സാധിക്കും? ഈ താരത്തിന്റെ ജീവിതം അവിശ്വസനീയമാണ്. ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്‍ തന്റെ അതിഗംഭീരമായ ബാറ്റിംഗ് പുറത്തെടുത്ത നിരവധി കളികളുണ്ട്. എന്നാല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 241 നോട്ടൗട്ട് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റേയും പിച്ചിലെ അച്ചടക്കത്തിന്റേയും ഏറ്റവും മികച്ച ഉദാഹരണമാണ്.’ ഇൻസ്റ്റാഗ്രാമിലൂടെയാണ് ലാറ സച്ചിനെ പുകഴ്‌ത്തിയത്.
2004ലാണ് സച്ചിന്‍ കങ്കാരുക്കള്‍ക്കെതിരെ അവരുടെ നാട്ടില്‍ തകര്‍ത്താടിയത്. ഇന്ത്യ 7 വിക്കറ്റിന് 705 എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടിയ ആ ടെസ്റ്റില്‍ 436 പന്തുകളെ നേരിട്ട സച്ചിന്‍ 241 റണ്‍സുമായി പുറത്താകാതെ നിന്നു. ആ പരമ്പരയില്‍ ഫോം കണ്ടെത്താനാകാതെ വിഷമിച്ച മാസറ്റര്‍ ബ്ലാസ്റ്റര്‍ അവസാന ടെസ്റ്റില്‍ കവര്‍ ഡ്രൈവ് എന്ന ഷോട്ട് ഒരു കാരണവശാലും കളിക്കില്ലെന്ന വാശിയിലായിരുന്നു. തികച്ചും അച്ചടക്കത്തോടെ കളിച്ച ആ ഇന്നിംഗ്‌സ് ഇരട്ട സെഞ്ച്വറിയോടെ സച്ചിന്‍ ചരിത്രത്താളുകളിലാക്കി. 200 ടെസ്റ്റുമത്സരങ്ങളിലായി 15921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.